അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

അന്‍സിബ തന്റെ മകളെയും ഭര്‍ത്താവിനെയും അപമാനിച്ചെന്ന് ലക്ഷ്മിപ്രിയ

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ
dot image

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

'10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അന്‍സിബയ്‌ക്കെതിരെ അഡ്വ. കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന, എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അന്‍സിബ സംസാരിച്ചു. 10 വയസുള്ള മകളെ അപമാനിക്കുന്ന തരത്തില്‍ അധിക്ഷേപിച്ചു', ലക്ഷ്മിപ്രിയ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചെന്ന് ലക്ഷ്മിപ്രിയ പ്രതികരിച്ചു. അമ്മ സംഘടനയില്‍ വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ ട്രിഗര്‍ ചെയ്തതെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു. അമ്മ എന്നത് ചാരിറ്റി ട്രസ്റ്റാണെന്നും എവിടെ നിന്നും സംഭാവന സ്വീകരിക്കാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അൻസിബയക്കെതിരെ ഗുരുതര പരാമർശങ്ങളാണ് ലക്ഷ്മിപ്രിയ നടത്തിയത്. മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. 'മതചിഹ്നം വരാൻ പാടില്ല എന്നുള്ളതാണ് അൻസിബ വാശിപിടിച്ചത്. അതുകൊണ്ടാണ് മത വർഗീയവാദികൾ പിന്നിലുണ്ട് എന്ന് ഞാൻ പറഞ്ഞത്. അമ്മ ക്ഷേത്രങ്ങളോ പള്ളികളോ ആര് ഫണ്ട് തന്നാലും സ്വീകരിക്കും', ലക്ഷ്മിപ്രിയ പറഞ്ഞു.

അതേസമയം ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു.

അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍സിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു. പുറമേ വനിത എസ്ഐയായ രേഷ്മയുടെയും മൊഴിയെടുത്തു. പിന്നാലെയാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അന്‍സിബയെ എസ്ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Actress Lakshmipriya has announced that she will file a defamation case against fellow actress Ansiba Hassan

dot image
To advertise here,contact us
dot image