

വിമാന ഇന്ധനവില വർധനവിൽ ഒടുവിൽ ഇടപെട്ട് കേന്ദ്രസർക്കാർ. ഇന്ധനവില പിടിച്ചുനിർത്തനയും വിമാനകമ്പനികളെ സഹായിക്കാനായും 10000 കോടി രൂപയുടെ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ചു. വിമാന ഇന്ധന വില വർധിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി എണ്ണകമ്പനികൾ വില പിടിച്ചുനിർത്താൻ സഹായിക്കും എന്നാണ് വിലയിരുത്തൽ.
ഇന്ധനവില വർദ്ധനവ് മൂലം നിരവധി വിമാനകമ്പനികൾ സർവീസുകൾ ക്യാൻസൽ ചെയ്യുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. എണ്ണ കമ്പനികൾക്ക് പലിശ രഹിത അഡ്വാൻസുകളായാണ് പണം നൽകുക. ഇന്ധനത്തിന്റെ നിലവിലെ ഇറക്കുമതി വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന ബെഞ്ച്മാർക്ക് വില കവിയുമ്പോൾ എണ്ണ ഉൽപാദന കമ്പനികൾക്ക് നഷ്ടപരിഹാരം നൽകാനാണ് ഈ പണം ഉപയോഗിക്കുക. ഇന്ധനവില വിമാന പ്രവർത്തന ചെലവിന്റെ ഏറെക്കുറെ 40 ശതമാനത്തോളം അടുത്തെത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേന്ദ്രത്തിന്റെ സഹായം ഉപകാരമാകും എന്നാണ് കരുതപ്പെടുന്നത്.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന 77 ലക്ഷം തൊഴിലുകളെയും ഈ നീക്കം സംരക്ഷിക്കും എന്നാണ് വിലയിരുത്തൽ. യൂറോപ്പ്, നോർത്ത് അമേരിക്ക, സെൻട്രൽ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള കണക്ടിവിറ്റിയും ഉറപ്പാക്കും.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികളാണ് ഇന്ധന വില വർധനവ് കാരണം സർവീസുകൾ വെട്ടിക്കുറച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര വിമാന സർവീസുകളുടെ 22 ശതമാനമാണ് വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. 5% സർവീസുകൾ നിർത്തലാക്കാനാണ് ഇൻഡിഗോ പദ്ധതിയിട്ടത്. എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ 10% വിമാനസർവീസുകൾ റദ്ദാക്കാൻ പദ്ധതിയിട്ടിരുന്നു. ഈ മൂന്ന് കമ്പനികളും ആഭ്യന്തര വിമാനസർവീസുകളുടെ 90%വും കയ്യാളുന്നവയാണ്.
Content Highlights: The Central Government has announced a one-time assistance package of ₹10,000 crore to address the rising cost of aviation turbine fuel (ATF). The move aims to support airlines and help oil companies stabilize fuel prices amid continued increases.