

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷണം.
'പ്രതിഷേധക്കരെ നീക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പ്രവർത്തകർ കല്ലെറിഞ്ഞു. അൽപ്പം മാറിയിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേനെ. അക്രമത്തിൽ പ്രതികളുടെ പങ്ക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. കേസിൽ ഇരുപത്തിയാറാമത്തെ പ്രതിയാണ് വിജയ് വിമൽ. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗംവും കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.
അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞിരുന്നത്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചിരുന്നു.
Content Highlights: A court has rejected the bail plea of SFI district president Vijay Vimal in the ED officials attack case. Investigation is ongoing