

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിലെ അംഗങ്ങള്‍. നേതൃത്വം തിരുത്തണമെന്ന് ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നല്‍കുമെന്നും ആര്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്നും വിമര്‍ശനമുയര്‍ന്നു. പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യം കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുകയാണെന്നും എല്ലാവരും ആഢംബരത്തില്‍ അഭിരമിക്കുന്നവരാണെന്നും വിമര്‍ശനമുണ്ടായി. പാര്‍ട്ടിയുടെ രീതിയും ശൈലിയും നഷ്ടമായി. നേതാവ് എന്ന് പൊതുജനത്തെ കാണിക്കാന്‍ ഒരാളില്ല. എല്ലാവര്‍ക്കും അവരവരുടെ കാര്യം മാത്രമാണുള്ളത്. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങളുമായി അടുപ്പമില്ലാത്തവരെ അവരും അടുപ്പിക്കില്ല. തെരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണമാണ്' എന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
എറണാകുളത്തെ പരാജയത്തില്‍ ഇന്നും പി രാജീവിനെതിരെ വിമര്‍ശനമുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കണ്ടത് അടിച്ചേല്‍പ്പിക്കലുകളാണെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളോട് പോലും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്നുമാണ് വിമര്‍ശനമുണ്ടായത്. ജില്ലയിലെ മന്ത്രി കളമശേരിയിലേക്ക് മാത്രമായി ചുരുങ്ങിയിട്ടും അവിടെ ജയിക്കാനായില്ലെന്നും ആക്ഷേപമുയര്‍ന്നു. എറണാകുളം ജില്ലയിലെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് പി രാജീവ് ജില്ലാ കമ്മിറ്റിയില്‍ പറഞ്ഞു. ജില്ലയില്‍ നിന്നുളള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും നേതൃത്വത്തിനും പരാജയത്തില്‍ പങ്കുണ്ടെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടാകാം എന്നും രാജീവ് പറഞ്ഞു.
പിണറായി വിജയൻ ഏകാധിപതിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു. സിപിഐഎമ്മില്‍ പിണറായി വിജയന്‍ മാത്രം എന്ന രീതിയാണെന്നും സിപിഐഎമ്മിലെയും എല്‍ഡിഎഫിലെയും ജനകീയ നേതാക്കളെ അവഗണിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 'തോല്‍വിയുടെ ആഘാതം കൂട്ടിയതില്‍ പ്രധാന ഉത്തരവാദിത്തം പിണറായി വിജയനാണ്. എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചയായി. കെ കെ ശൈലജയെ അവഗണിച്ചതിന് ജനം നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എ കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദം. ഇരുവരുടെയും പ്രസ്താവനകള്‍ വര്‍ഗീയത നിറഞ്ഞതാണ്' എന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി.
Content Highlights: 'Pinarayi Vijayan's opposition leader position will send the wrong message': Criticism in CPIM