ലിയോക്ക് സംഭവിച്ചത് ആവർത്തിക്കുമോ എന്ന് ഭയന്നു, കറുപ്പിൽ തൃഷയ്ക്കായി ഡബ്ബ് ചെയ്തത് പുറത്തു പറഞ്ഞില്ല: ചിന്മയി

'എന്റെ ജന്മനാട്ടിൽ പേടിയില്ലാതെ ജോലി ചെയ്ത് ജീവിക്കാൻ കറുപ്പ് സാമി എന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ ആശിക്കുകയാണ്'

ലിയോക്ക് സംഭവിച്ചത് ആവർത്തിക്കുമോ എന്ന് ഭയന്നു, കറുപ്പിൽ തൃഷയ്ക്കായി ഡബ്ബ് ചെയ്തത് പുറത്തു പറഞ്ഞില്ല: ചിന്മയി
dot image

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം തമിഴ്‌നാട്ടിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയിൽ നായികയായി എത്തിയത് തൃഷയായിരുന്നു. ചിത്രത്തിൽ നടിയ്ക്കായി ഡബ്ബിങ് ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.

കറുപ്പിൽ ഡബ്ബ് ചെയ്തതിന് കുറിച്ച് തുറന്നു പറയാൻ തനിക്ക് പേടിയായിരുന്നു എന്നാണ് ചിന്മയിയുടെ വാക്കുകൾ. വിജയ് ചിത്രമായ ലിയോയിൽ തൃഷയ്ക്കായി ശബ്ദം നൽകിയപ്പോൾ നേരിട്ട കടുത്ത അധിക്ഷേപങ്ങളാണ് തന്നിൽ ഭയം ജനിപ്പിച്ചതെന്നും ചിന്മയി പറഞ്ഞു. കറുപ്പിലെ ചിന്മയിയുടെ ഡബ്ബിങ്ങിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

'കറുപ്പിന് വേണ്ടി ഡബ്ബ് ചെയ്തു എന്ന് പുറത്ത് പറയാൻ എനിക്ക് പേടിയായിരുന്നു. ആർ ജെ ബാലാജിയെയും ഭാര്യയെയും എനിക്ക് ഏറെ നാളായി അറിയാം. സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനായി ഏറെ കഠിനമായി അധ്വാനിക്കുന്നയാളാണ് ആർ ജെ ബാലാജി. അദ്ദേഹവുമായി അത്രയും പരിചയമുള്ളത് കൊണ്ടാകണം, ലിയോയുടെ സമയത്ത് ഉണ്ടായ പോലുള്ള പ്രശ്‌നങ്ങൾ കറുപ്പിന്റെ കാര്യത്തിലും സംഭവിക്കുമോ എന്ന് ഞാൻ പേടിച്ചത്.

കറുപ്പിന്റെ ഡബ്ബിങ്ങ് സമയത്ത് പലപ്പോഴും എനിക്ക് കണ്ണീരടക്കനായിരുന്നില്ല. കഴിഞ്ഞുപോയ നാളുകളിൽ എന്റെ ജീവിതത്തിൽ നടന്ന പല അസുഖകരമായ സംഭവങ്ങളുടെയും ഓർമ മനസിലേക്ക് എത്തിയിരുന്നു. കറുപ്പ് സിനിമയിൽ തൃഷയ്ക്കായി ഡബ്ബ് ചെയ്യാൻ നൽകിയ അവസരത്തിന് ഞാൻ ബാലാജിയ്ക്ക് നന്ദി പറയുകയാണ്.

എന്റെ ജന്മനാട്ടിൽ പേടിയില്ലാതെ ജോലി ചെയ്ത് ജീവിക്കാൻ കറുപ്പ് സാമി എന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ ആശിക്കുകയാണ്. ഈ ഇൻഡസ്ട്രിയിൽ കാലങ്ങളായി വിലക്ക് നേരിടുന്ന ഞാനടക്കമുള്ളവരുടെ ആ വിലക്ക് നീക്കാനും കറുപ്പ് സാമി തുണയാകുമെന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു,' ചിന്മയി ശ്രീപദ എക്‌സിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു.

Content Highlights: Chinmayi Sripaada says she was afraid to open up about dubbing for Trisha in Karuppu movie because of what happened in Vijay starred Leo

dot image
To advertise here,contact us
dot image