

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യുഡിഎഫില്‍ രാജി. പട്ടാമ്പിയിലാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കളുടെ രാജി. യുഡിഎഫ് ചെയര്‍മാന്‍ കെ പി വാപ്പുട്ടിയും കണ്‍വീനര്‍ ജിതേഷ് മൊഴിക്കുന്നവുമാണ് രാജിവെച്ചത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തിയാണ് രാജി എന്നും ജിതേഷ് മൊഴിക്കുന്നം പറഞ്ഞു. റിയാസ് മുക്കോളിക്ക് സീറ്റ് നിഷേധിച്ചത് പട്ടാമ്പിയില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. ലീഗ് വോട്ടുകള്‍ ചോര്‍ന്നെന്നും നേതൃത്വം പരിശോധിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
ടി പി ഷാജിയോടുളള അകല്‍ച്ച പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞുവരുന്നേ ഉണ്ടായിരുന്നുളളു, അത് തിരിച്ചടി ആയിട്ടുണ്ടാകാം എന്നും നേതൃത്വത്തിന്റെ വിലയിരുത്തല്‍. പട്ടാമ്പിയില്‍ റിയാസ് മുക്കോളിക്ക് സീറ്റ് ലഭിക്കുമെന്ന് അവസാനഘട്ടം വരെ യുഡിഎഫിലെ ഒരു വിഭാഗത്തിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഒടുവില്‍ പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി പി ഷാജിക്ക് നറുക്ക് വീഴുകയായിരുന്നു. ഇത് വലിയ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.
പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട ടി പി ഷാജി 'വി ഫോര്‍ പട്ടാമ്പി' സംഘടന രൂപീകരിച്ച് സിപിഐഎമ്മുമായി സഹകരിക്കുകയും പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരികയും ചെയ്തയാളാണ്. വേണ്ടരീതിയില്‍ പ്രവര്‍ത്തകരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. പട്ടാമ്പിയില്‍ സിപിഐയുടെ മുഹമ്മദ് മുഹ്‌സിനോടാണ് കോണ്‍ഗ്രസിന്റെ ടി പി ഷാജി തോറ്റത്. 9442 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹ്‌സിന്‍ ഷാജിയെ പരാജയപ്പെടുത്തിയത്.
Content Highlights: Resignation in Pattambi after defeat; Chairman and convener resign