കൊയ്യം ജനാര്‍ദ്ദനനെ കോണ്‍ഗ്രസ് പുറത്താക്കി

വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിൽ

കൊയ്യം ജനാര്‍ദ്ദനനെ കോണ്‍ഗ്രസ് പുറത്താക്കി
dot image

കണ്ണൂര്‍: തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനനെതിരെ കോണ്‍ഗ്രസ് നടപടി. കൊയ്യം ജനാര്‍ദ്ദനെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍ മത്സരിക്കാനൊരുങ്ങിയത്. കഴിഞ്ഞ ദിവസം കൊയ്യം ജനാര്‍ദ്ദനന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കൊയ്യം ജനാര്‍ദ്ദനന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇദ്ദേഹത്തിന് ടെലിവിഷനാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2021ല്‍ ഇവിടെ മത്സരിച്ച വി പി അബ്ദുല്‍ റഷീദിന് എം വി ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. തോല്‍വിക്ക് ശേഷവും മണ്ഡലത്തില്‍ തുടര്‍ന്ന അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ സിപിഐഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടി പിന്തുണയ്ക്കുകയും അബ്ദുല്‍ റഷീദിനെ ധര്‍മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു. ഇതിനെതിരെ നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു.

Content Highlights- Congress party has expelled Koyyam Janardanan following a disciplinary action.

dot image
To advertise here,contact us
dot image