

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ നിരാശ പരസ്യമാക്കി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ടെന്നും പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കെ സി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അവസാന നിമിഷംവരെ പിന്തുണ നൽകിയെന്നും നന്ദിയുണ്ടെന്നും എൽദോസ് അറിയിച്ചു. നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവർത്തകരോട് ഉൾപ്പെടെ ചേർന്ന് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വളരെ പ്രതീക്ഷയോടെയാണ് അവസാന നിമിഷം വരെ ഇരുന്നത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുൻ പ്രതിപക്ഷ നേതാവ് അടക്കമുള്ള സംസ്ഥാന നേതൃത്വം കേരളത്തിലെ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടാകുമെന്ന് വാക്ക് നൽകിയിരുന്നു. വോട്ടർപട്ടികയിൽ ഒമ്പതിനായിരത്തോളം വോട്ടുകൾ ചേർത്തു. പെരുമ്പാവൂരിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പൽ ചെയർമാൻമാർ ഉൾപ്പെടെ താൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിച്ചു. എന്നാൽ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശയും വേദനയുമുണ്ട്', എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
പ്രതീക്ഷിച്ച ഒരു തീരുമാനമല്ല നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. തനിക്ക് സീറ്റ് തരാതെ മാറ്റി നിർത്തിയ അതേ കാരണമുള്ള മറ്റൊരാൾക്കും ഇടതുപക്ഷത്ത് നിന്നും വന്നവർക്കും സീറ്റ് നൽകി. പി പി തങ്കച്ചന്റെ വിയോഗമാണ് പിന്തുണ ലഭിക്കാതെ പോയത്. കൂടെ നിന്ന സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കും. നാമനിർദേശ പത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണ്. പാർട്ടിയോട് പ്രതിഷേധമൊന്നുമില്ല കൂറുള്ള ആളാണ് താൻ എന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
Content Highlights: Perumbavoor MLA Eldhose Kunnappilly reacts to his removal from the Congress candidate list, expressing disappointment and hinting at possible next steps