

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 31 സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി. 31 പേരുകൾക്ക് അംഗീകാരം നൽകിയെന്നും സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ എംഎൽഎമാർ ഒഴികെ മുഴുവൻ പേരും മത്സരിക്കുമെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കാര്യം അടുത്തഘട്ടത്തിൽ തീരുമാനിക്കുമെന്നും സിറ്റിങ് എംപിമാരുടെ കാര്യം ചിത്രത്തിലില്ല എന്നും മിസ്ത്രി വ്യക്തമാക്കി.
എൽദോസ് കുന്നപ്പള്ളിയുടെ കാര്യം ഹൈക്കമാൻഡ് പ്രത്യേകമായാണ് പരിശോധിക്കുക. എംഎൽഎയ്‌ക്കെതിരെ എഐസിസിയ്ക്ക് നേരിട്ട് പരാതി ലഭിച്ചതിനെത്തുടർന്നാണത്. കോൺഗ്രസ് പ്രവർത്തകരാണ് എഐസിസിക്ക് പരാതി നൽകിയത്. പിന്നാലെ എൽദോസ് കുന്നപ്പള്ളിക്ക് എതിരായ കേസ് ഫയൽ പരിശോധിക്കാൻ ഹൈക്കമാൻഡ് തയ്യാറാകുകയായിരുന്നു. എംഎൽഎയോട് ഫയൽ ഹാജരാക്കാൻ മധുസൂദൻ മിസ്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്
കെപിസിസി പട്ടിക എഐസിസിക്ക് കൈമാറിയിരുന്നു.വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍, കൊട്ടാരക്കര - ആയിഷാപോറ്റി, അടൂര്‍ - രമ്യ ഹരിദാസ്, കുന്നത്തുനാട് - വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ - ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ - ഒ.ജെ ജനീഷ് , മണലൂര്‍ - ടി എന്‍ പ്രതാപന്‍, കോങ്ങാട് - കെ.എ തുളസി, പാലക്കാട് - രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് - കെ ജയന്ത്, എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ - കെ നീലകണ്ഠന്‍, തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഇത്തവണ വലിയ ട്വിസ്റ്റുകള്‍ക്ക് സാധ്യതയില്ല. കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ആണ് സാധ്യത. ബത്തേരിയില്‍ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ധാരണ.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു. വെറുതെ ഇല്ലാക്കഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്നും ഫോട്ടോ വെച്ച് കാർഡുകൾ ഇറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് കോന്നിയിലും ആലപ്പുഴ എംപിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലും വടകര എംപി ഷാഫി പറമ്പില്‍ പാലക്കാടും കെ സുധാകരന്‍ എംപി കണ്ണൂരിലും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അതിനിടെയാണ് മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: Congress screening committee approves 31 candidates for assembly elections, says Madhusudan Mistry; most sitting MLAs to contest except three constituencies.