

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസ്. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതിഷേധം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയല്‍ നിയമപ്രകാരവും അന്യായമായി സംഘം ചേര്‍ന്നതിനും ലഹളയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.
നവജാതശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദർ രണ്ടുതവണ അയ്യായിരം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിലിന്റെ മൊഴി. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തി ആണ് മൊഴി എടുത്തത്. ഇന്ന് തന്നെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുന്നത്. എസ്‌ഐടി ആശുപത്രിയിലെ ഡോക്ടർമാരുടെ മൂന്നംഗ വിദഗ്ധ സമിതിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡോ. ബിന്ദു സുന്ദര്‍ കെെക്കൂലി വാങ്ങിയെന്ന ബിനിലിന്‍റെ മൊഴിയുമായി
ബന്ധപ്പെട്ട തെളിവുകളും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്. ചികിത്സാപിഴവാണോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നമാണോ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. ഫെബ്രുവരി 16നാണ് നിരഞ്ജന ആശുപത്രിയിൽ അഡ്മിറ്റ് ആയത്. 17ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചിരുന്നു.
Content Highlights: Nedumangad newborn baby death incident; Police register case against protesters