കോണ്‍ഗ്രസില്‍ സീറ്റില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയിലേക്ക്; സതീശന് വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസില്‍ സീറ്റില്ലെന്നറിഞ്ഞതോടെ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉന്നിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി അഖില്‍ മാരാര്‍ രംഗത്തെത്തി

കോണ്‍ഗ്രസില്‍ സീറ്റില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയിലേക്ക്; സതീശന് വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്
dot image

കൊച്ചി: സംവിധാകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഖില്‍ മാരാര്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഖില്‍ മാരാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് അഖില്‍ മാരാര്‍. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സീറ്റ് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖില്‍ മാരാര്‍ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ സീറ്റുകള്‍ ചോദിച്ചു. അതിനും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നത്.

കോണ്‍ഗ്രസില്‍ സീറ്റില്ലെന്നറിഞ്ഞതോടെ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉന്നിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി അഖില്‍ മാരാര്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പരാമര്‍ശവും വി ഡി സതീശന്റെ പ്രതികരണവും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കാന്തപുരത്തിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാന്‍ നോക്കി നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകളെയാണെന്നും എന്നാല്‍ അവര്‍ നിശബ്ദര്‍ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥന്‍ ആകുകയും ചെയ്യുന്നതാണ് താന്‍ കണ്ടതെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. എന്തിനാണ് മുസ്‌ലിം മത പണ്ഡിതര്‍ക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്?. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം സംസാരിക്കുന്നതിന് പകരം മതവും വര്‍ഗീയതയും ചര്‍ച്ച ആക്കുന്നതിനോട് മുന്‍പേ എതിരഭിപ്രായം ഉള്ള ആളാണ് താന്‍. വര്‍ഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തില്‍ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

Content Highlights- Akhil Marar may join NDA after not getting a seat in Congress and criticises V D Satheesan in a Facebook post

dot image
To advertise here,contact us
dot image