

പത്തനംതിട്ട: ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിക്കെതിരെ ഗുരുതര ആരോപണം. യുവതിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഗുരുത ആരോപണമുള്ളത്. മാനസികവും ശാരീരികവുമായി സുഹൈൽ പീഡിപ്പിച്ചതായും ഇതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ അധികൃതർക്ക് വിഷയം സൂചിപ്പിച്ച് യുവതി കത്ത് നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസമാണ് കത്ത് നൽകിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
പാതിരാത്രിയിൽ തന്റെതാകുമോ എന്ന് സുഹൈൽ ചോദിച്ചതായി സ്കൂൾ അധികൃതർക്ക് നൽകിയ കത്തിൽ യുവതി പറഞ്ഞിരുന്നു. അയാളുടെ കൂടെ കിടക്കണമെന്നും സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. വാട്‌സാപ്പിലൂടെ നിരന്തരം മോശം സന്ദേശം സുഹൈൽ അയച്ചിരുന്നുവെന്നും സ്‌കൂൾ അധികൃതർക്ക് നൽകിയ കത്തിൽ യുവതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പിന്നാലെ ഈ മാസം 14നാണ് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് യുവതിയുടെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. മകൾ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. പ്രതിയും മകളും ഒരേ സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. സുഹൈൽ മകളെ അത്രയും പ്രയാസപ്പെടുത്തിയത് കൊണ്ടാണ് ആത്മഹത്യ ചെയ്തത് അല്ലെങ്കിൽ ഒരിക്കലും അവൾ അങ്ങനെ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. സുഹൈലിന്റെ പേര് സഹിതമാണ് മകൾ സ്‌കൂളിൽ പരാതി നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടമ്പനാടുള്ള ഭര്‍തൃവീട്ടിലാണ് ഫെബ്രുവരി 14ന് 37കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹെെൽ അൻസാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ മുഹമ്മദ് സുഹെെൽ അൻസാരിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ മാസം 17നാണ് വീട്ടിലെ അലമാരിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
Content Highlights: death of woman in pathanamthitta; death note icludes serious allegations against Youth Congress leader Suhail Ansari