

തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പയ്യന്നൂരില്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ ചര്‍ച്ചയാക്കാനാണ് നീക്കം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി എം ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
അതേസമയം പാര്‍ട്ടി പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. 'നേതൃത്വത്തെ അണികള്‍ തിരുത്തട്ടെ' എന്ന് പേരിലാണ് പുസ്തകം ഇറങ്ങുന്നത്. കുഞ്ഞികൃഷ്ണന്‍ തന്നെയാണ് പ്രിന്ററും പ്രസാധകരും. പ്രമുഖരെ എത്തിച്ച് പ്രകാശനം ചെയ്യുമെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ആരോപണത്തിന് തെളിവുകള്‍ ഉള്‍പ്പെടെ പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം അറിയിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞിരുന്നുയ ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതിന് പിന്നാലെയും പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള്‍ ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ. ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: The opposition is set to discuss the CPIM-linked Dhanaraj fund controversy in the Kerala Legislative Assembly