

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഇന്ദിരാഭവനില്‍ ഇന്ന് നിര്‍ണായക കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങളും ചര്‍ച്ചയാകും. ഫെബ്രുവരി രണ്ടാം വാരത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നുമുതല്‍ വ്യാഴാഴ്ച വരെയാണ് യോഗങ്ങള്‍ നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതേസമയം, കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന സൂചന നൽകി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട് എന്നും അദ്ദേഹം വ്യക്തമാക്കി.
'വിജയസാധ്യതയാണ് പ്രധാന ഘടകം. ഘടകക്ഷികള്‍ തമ്മില്‍ ചില സീറ്റ് വെച്ച് മാറി മത്സരിക്കേണ്ടിവരും. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്നതാണ് പ്രാദേശിക വികാരം. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുമോ എന്ന സംശയം യുഡിഫ് അണികളിലുണ്ട്', കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ഇത്തവണ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വിജയ സാധ്യതയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ സർവേയുടെ ഫലവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനഘടകമാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മറ്റ് ചുമതലകളും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: congress speeds up candidate selection discussions