

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
ഇന്ന് രാവിലെയാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 'കൊറിയൻ യുവാവ്' ശരിക്കും മരിച്ചിട്ടുണ്ടോ എന്നതും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്തെന്നും പൊലീസ് അന്വേഷിക്കും. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കളും പൊലീസ് പരിശോധിക്കും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A Plus One student in Ernakulam reportedly ended her life following distress over the death of her Korean friend