

കൊച്ചി: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പൊലീസ് കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വിഷയമല്ലെന്നും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ പരസ്യമായ ലംഘനമാണെന്നും സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളും എന്താണെന്ന് മനസ്സിലാക്കാത്തവരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതെന്നാണ് എഡിറ്റോറിയലിൽ ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നത്.
'മതം, വിശ്വാസം, ദൈവം, ആരാധനാലയങ്ങൾ എന്നിവയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് തേടരുതെന്ന് നിയമം വ്യക്തമായി അനുശാസിക്കുന്നുണ്ട്. അങ്ങനെ വോട്ട് തേടി വിജയിക്കുന്നവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധികളുമുണ്ട്. ജാതി, മതം, വംശം, ദൈവം, ഭാഷ എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടുപിടിക്കരുതെന്ന് 2017 ജനുവരി രണ്ടിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ദൈവത്തിൻ്റെയോ പേരിൽ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്, തെരഞ്ഞെടുപ്പ് മതനിരപേക്ഷപ്രക്രിയയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിക്കുന്നതായിരുന്നു യുഡിഎഫിൻ്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പുപ്രചാരണം' എന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെയും ഇതേ രീതിയിൽ നേരിടാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ പാരഡിപ്പാട്ടിനെ യുഡിഎഫ് ഉപയോഗിക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
പാരഡി ഗാനത്തിനെതിരെ കേസെടുത്ത പൊലീസ് നടപടി സ്വഭാവികമായ നടപടിയാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. 'അയ്യപ്പനുമായി ബന്ധപ്പെടുത്തി പാരഡി ഗാനമുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിനായി നവമാധ്യമങ്ങൾവഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാനലംഘനം സൃഷ്ടിക്കാനും മതവിശ്വാസത്തെ അപഹസിക്കാനും ലക്ഷ്യമിട്ടുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്മേൽ പൊലീസ് സ്വാഭാവികമായ നടപടി സ്വീകരി ച്ചു. അതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് വിമർശിക്കുകയാണ് പ്രതിപക്ഷമെന്നാണ്' ദേശാഭിമാനി പൊലീസ് നടപടിയെ വിശദീകരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് എല്ലാ മേഖലയിലും കൊടുംവർഗീയതയാണ് ഇത്തവണ അഴിച്ചുവിട്ടതെന്നും ദേശാഭിമാനി എഡിറ്റോറിയൽ ആരോപിക്കുന്നുണ്ട്. വികസനവും ക്ഷേമവും പറഞ്ഞ് എൽഡിഎഫ് വോട്ടർമാരെ സമീപിച്ചപ്പോൾ, മറ്റൊന്നും പറയാനില്ലാത്ത യുഡിഎഫും ബിജെപിയും മതത്തെയും ദൈവത്തെയും ഉപയോഗിച്ച് വിശ്വാസികളെ സർക്കാരിനെതി രെ തിരിക്കാൻ ശ്രമിച്ചു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതരാഷ്ട്രവാദികളുമായി ഒരുവശത്തും ആർഎസ് എസുമായി മറുവശത്തും ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് കൊടുംവർഗീയ വിഷംതുപ്പലുകളാണ് തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മറവിൽ വീടുകളിൽ കയറി നടത്തിയത്. മതം പറഞ്ഞും സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തിയും യുഡിഎഫും ബിജെപിയും വോട്ട് തേടിയതിൻ്റെ നൂറുകണക്കിന് തെളിവുകളാണ് പുറത്തുവരുന്നത്. പരസ്യമായി രാഷ്ട്രീയം പറയാതെ മതത്തെയും വിശ്വാസത്തെയും ദൈവത്തെയും ആരാധനാലയങ്ങളെയും ഉപയോഗിച്ച് വർഗീയത ആളിക്കത്തിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നുണ്ട്.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി വിതരണം ചെയ്ത ലഘുലേഖയ്ക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചതും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ശബരിമലയിലെ സ്വർണക്കവർച്ച കേസിന്റെ മറവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ തെരഞ്ഞെടുപ്പിൽ ബിജെപി വിതരണംചെയ്‌ത ലഘുലേഖയ്ക്കെതിരെ സിപിഐ എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽ കിയിരുന്നു. എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സ്വർണക്കൊള്ളക്കാർ എന്നു പറഞ്ഞ് നടത്തിയ കള്ളപ്രചാരണം 1951ലെ ജന പ്രാതിനിധ്യനിയമം സെക്ഷൻ 123(3)ന്റെ ലംഘനമാണെന്നു കാണിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഡിസംബർ രണ്ടിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. പെരുമാറ്റച്ചട്ടലം ഘനമാണെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷണർ ലഘുലേഖകൾ കണ്ടെത്തി നശിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനും ഡിസംബർ അഞ്ചിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടർമാർക്ക് നിർദേശവും നൽകി'യെന്നും ദേശാഭിമാനി വ്യക്തമാക്കുന്നുണ്ട്.
യുഡിഎഫിന്റെ വർഗീയതയെയും കള്ളപ്രചാരണത്തെയും മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന എല്ലാ ആളുകളും തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി എഡിറ്റോറിയിൽ അവസാനിക്കുന്നത്. 'പല രീതിയിലുള്ള പാരഡിഗാനങ്ങൾ കേരളത്തിൽ ഇറക്കിയിട്ടുണ്ട്. അതൊന്നും വിദ്വേഷം ജനിപ്പിച്ച് വോട്ടുപിടിക്കാനോ തെരഞ്ഞെടുപ്പ് ചട്ടലംഘനം സൃഷ്‌ടിക്കുന്നതിനോ ആയിരുന്നില്ല. എന്നാൽ, യുഡിഎഫ് ആസൂത്രിതമായി ദൈവത്തെ ഉപയോഗിച്ച് വിദ്വേഷം സൃഷ്‌ടിച്ച് വോട്ട് തേടുകയായിരുന്നു. രാഷ്ട്രീയത്തെ മതത്തിൽനിന്നും മതത്തെ രാഷ്ട്രീയത്തിൽനിന്നും മാറ്റിനിർത്തുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാട് അധികാരതാൽപ്പര്യത്തിനായി യുഡിഎഫ് കൈയൊഴിഞ്ഞ്, കടുത്ത വർഗീയനിലപാട് സ്വീകരിച്ചു'വെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.