CJP സമരം വിജയിച്ചതിൽ ആശ്വാസം, ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ; ഐജയുടെ അമ്മ

ഇത്രയധികം ആളുകൾ ഡൽഹിയിൽ പോയി സമരം ചെയ്തത് തന്നെ വലിയ കാര്യമായാണ് കാണുന്നതെന്നും ഐജയുടെ അമ്മ പറഞ്ഞു

CJP സമരം വിജയിച്ചതിൽ ആശ്വാസം, ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ; ഐജയുടെ അമ്മ
dot image

കാസർകോട്: സിജെപി സമരം വിജയിച്ചത് ഏറെ ആശ്വാസം നല്‍കുന്നുവെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ അമ്മ. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും പരീക്ഷ റദ്ദാക്കിയെന്ന് കേട്ടപ്പോള്‍ മകള്‍ ആകെ തകര്‍ന്നിരുന്നുവെന്നും ഐജയുടെ അമ്മ രാധിക പറഞ്ഞു. മകള്‍ക്കും ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും രാധിക വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു അവരുടെ പ്രതികരണം.

'പരീക്ഷ കഴിഞ്ഞ് നല്ല സന്തോഷത്തോടെയാണ് അവള്‍ വന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയ ദിവസം മാനസികമായി വലിയ വിഷമത്തിലായിരുന്നു. അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല. ഞങ്ങള്‍ അവളെ കുറേ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. ഇത്തവണ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നെല്ലാം പറഞ്ഞു. ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ. ഇത്രയധികം ആളുകള്‍ കുട്ടികള്‍ക്കുവേണ്ടി അവിടെ പോയി ശ്രമിച്ചില്ലേ. അത് തന്നെ ഏറ്റവും വലിയ കാര്യമായാണ് കാണുന്നത്': ഐജയുടെ അമ്മ പറഞ്ഞു.

കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ത്ഥിയാണ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നീറ്റ് പരീക്ഷാ പരിശീലനത്തിന് ഐജ അഡ്മിഷനെടുത്തത്.

അതേസമയം, രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.  അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത.ബില്ലിന്റെ പകര്‍പ്പ് എല്ലാ എംപിമാര്‍ക്കും വിതരണം ചെയ്തു. THE PUBLIC EXAMINATIONS (PREVENTION OF UNFAIR MEANS) AMENDMENT BILL, 2026 ആണ് സര്‍ക്കാര്‍ പാസാക്കാന്‍ പോകുന്നത്. പബ്ലിക്ക് എക്‌സാമിനേഷന്‍ ഭേദഗതി ബില്‍ അനുസരിച്ച് ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ 10 വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ. മുന്‍പ് 5 കോടി രൂപയായിരുന്നു പിഴ. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതിയ്ക്കും ചുമതല നല്‍കിയിട്ടുണ്ട്. ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉടന്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നലെ രാജിവെച്ചിരുന്നു. പ്രള്‍ഹാദ് ജോഷിയാണ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

Content Highlights: "Let No More Students Be Lost": Aija R Mahesh's Mother's Emotional Plea Over NEET Exam System Failure

dot image
To advertise here,contact us
dot image