

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളില്‍ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
ചിത്രപ്രിയയുടെയും അറസ്റ്റിലായ പ്രതി അലന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ഏറെ സഹായകമാകും.
അന്വേഷണത്തിൻ്റെ ഭാഗമായി അലനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല നടത്തിയ പ്രദേശങ്ങളില്‍ അടുത്ത ദിവസം തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തില്‍ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിക്കുകയാണ്.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് വാദങ്ങളെ തള്ളുന്നത്.
പൊലീസ് പറഞ്ഞ പല കാര്യങ്ങളും ശരിയല്ലയെന്നും ശരത് പറയുന്നു. 'പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ചിത്രപ്രിയ അല്ല. ചിത്രപ്രിയ അലനുമായി ബൈക്കിൽ പോകുന്നതിന്റെ ഒരു ദൃശ്യം പോലും പൊലീസിന് ലഭിച്ചിട്ടില്ല. പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർ എന്തിനാണ് അവിടെയെത്തിയതെന്ന് അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറഞ്ഞിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlight : Chitrapriya murder: Investigation team to gather information from classmates in Bengaluru