

ആലപ്പുഴ: പിണറായി വിജയന്‍ ധീരനും നിശ്ചയദാർഢ്യവും കരുതലമുള്ള വ്യക്തിയാണെന്ന് ജി സുധാകരന്‍. 1968 ലെ കെഎസ്എഫ് കാലം മുതൽ ഇന്നു വരെ 57 വർഷങ്ങളായി ദീർഘമായ ബന്ധമാണ് പിണറായി വിജയനുമായി ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആലപ്പുഴയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ജി സുധാകരന്‍റെ പ്രതികരണം.
'ഏറ്റവും ആദരണീയനും ജേഷ്ഠ സഹോദര തുല്യനുമായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഇന്നലെ രാത്രി എട്ടര മണിയോടെ ചികിത്സയിൽ കഴിയുന്ന എന്നെ കാണാൻ ആലപ്പുഴ വീട്ടിൽ വന്നു. അദ്ദേഹം എറണാകുളത്തേക്ക് പോകുകയായിരുന്നു. 1968 ലെ കെഎസ്എഫ് കാലം മുതൽ ഇന്നു വരെ 57 വർഷങ്ങളായി ദീർഘമായ ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. ധീരനും നിശ്ചയദാർഢ്യവും ഉളളയാളും കരുതലുള്ള ആളുമാണ് അദ്ദേഹം.' ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ജി സുധാകരന്‍ എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നായിരുന്നു സന്ദർശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. 'വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന സഖാവ് ജി സുധാകരനെ വീട്ടിലെത്തി കണ്ടു. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. സഖാവ് എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നു', മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ മാസമായിരുന്നു കുളിമുറിയില്‍ കാല്‍വഴുതി വീണ് ജി സുധാകരന് പരിക്കേറ്റത്. ആലപ്പുഴയിലെ സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ കാലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരുമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതേ തുടർന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് അദ്ദേഹം.