

കൊച്ചി: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. നാല് വർഷം മുൻപ് പ്രഖ്യാപിച്ച കാര്യമാണിത്. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ എടുത്ത ഒന്നാമത്തെ തീരുമാനമാണിത്. 2021 മെയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനമെന്നത് ബാലിശമായ ആരോപണമാണ്. ഇപ്പോൾ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷം നാല് കൊല്ലം എവിടെയായിരുന്നുവെന്നും എം ബി രാജേഷ് ചോദിച്ചു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വിവരശേഖരണം നടത്തിയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന്റെ പട്ടിക തയ്യാറാക്കിയതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
താഴെത്തട്ടിൽ തദ്ദേശസ്ഥാപന തലത്തിൽ വിവര ശേഖരണം നടത്തി. 58,964 ഫോക്കസ് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന നമ്പർ വാർഡ് തലത്തിലുള്ള സമിതികൾ പരിശോധിച്ചു. ഇവർ ശുപാർശ ചെയ്ത ചുരുക്കപ്പട്ടിക ശേഖരിച്ചതിന് ശേഷമാണ് സൂപ്പർ ചെക്ക് നടത്തിയത്. ഗ്രാമസഭകൾ അംഗീകരിച്ച പട്ടികയാണ് തദ്ദേശ സ്ഥാപന ഭരണ സമിതികൾ അംഗീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
Content Highlights: extreme poverty eradication announcement is not related to election M B Rajesh