
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്കു കത്തു നല്‍കുമെന്ന് അറിയിച്ചു. കാര്‍ഡിയോ വാസ്‌കുലാര്‍, റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനമാണു തേടുന്നത്. ഇവരുടെ സൗകര്യം കൂടി നോക്കി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.
2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെടുകയായിരുന്നു.
2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോള്‍ ശസ്ത്രക്രിയയിലൂടെ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
സര്‍ജറിക്ക് മുമ്പ് ഡോക്ടര്‍ രാജീവ് കുമാറിന് പണം നല്‍കിയെന്നും സുമയ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നെടുമങ്ങാടുള്ള ക്ലിനിക്കില്‍ പോയായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. സര്‍ജറിക്ക് മുമ്പായി ഡോക്ടര്‍ക്ക് നാലായിരം രൂപ നല്‍കി. ആദ്യം രണ്ടായിരവും പിന്നീട് രണ്ടായിരവുമാണ് നല്‍കിയത്. ഇതിന് ശേഷം ഓരോ തവണ കാണാന്‍ പോകുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കിയിരുന്നതായും സുമയ്യ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: Medical error at Thiruvananthapuram General Hospital Sreechitra's help remove the guide wire from sumayya