
തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ വസ്‌തുതകൾ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടത്. സന്ദർശനം 2026 ലേക്ക് മാറ്റണമെന്ന ആവശ്യത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച മാച്ച് ഫീ അടച്ചതായി സ്പോൺസർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മെസിയെ കൊണ്ടുവരാൻ സർക്കാർ 100 കോടി രൂപ ചിലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയർത്തിയ ആരോപണം.
എന്നാൽ സർക്കാർ പണം മുടക്കിയല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോൾ മന്ത്രി വിദേശത്തു പോകാൻ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചരണം. AFA ഭാരവാഹികളുമായി ഓൺലൈനായി നടന്ന ആശയവിനിമയങ്ങളെ തുടർന്നാണ് സ്പെയ്‌നിലെ മാഡ്രിഡിൽ വെച്ച് AFA പ്രതിനിധികളുമായി ചർച്ച നടത്തിയത്. ഈ സന്ദർശനത്തെ തുടർന്നാണ് AFAയും സ്പോൺസറും കരാറിൽ ഏർപ്പെട്ടത്. അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല ഈ സന്ദർശനമെന്നും കായിക മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗയുമായി സഹകരിക്കുക, സ്പോർട്‌സ് അക്കാദമി ആരംഭിക്കുക തുടങ്ങിയ വിഷയങ്ങളിലും സന്ദർശനത്തിൽ ചർച്ച നടന്നിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കേരളത്തിൽ ഫിഫ സ്‌റ്റാൻഡേർഡ് സ്‌റ്റേഡിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തെ വൻകിട ക്ലബായ റയൽ മാഡ്രിഡ് പുതുക്കി പണിത സാന്റിയാഗോ ബെർണബ്യൂ സ്‌റ്റേഡിയവും സന്ദർശിച്ചിരുന്നു. കായിക വകുപ്പ് സെക്രട്ടറിയും കായിക ഡയറക്‌ടറും ഒപ്പമുണ്ടായിരുന്നു. കേരളം മറ്റു രാജ്യങ്ങളുമായും കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പിൽ മുൻനിരയിലുള്ള നെതർലൻ്റ്സ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകർക്കുള്ള റിഫ്രഷർ കോഴ്‌സ് നടത്തിയിരുന്നു. ക്യൂബയിൽ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും കായിക പരിശീലകരെ കൊണ്ടുവരാനും കായിക സഹകരണം ഉറപ്പുവരുത്താനും മന്ത്രിയോ ഉദ്യോഗസ്ഥരോ വിദേശ സന്ദർശനം നടത്തുന്നത് തെറ്റായി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Content Highlights: Argentina football team's visit Some media campaigns are untrue and malicious informed by sports ministers office