കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം; സിപിഐഎം

'മതം അനുഷ്‌ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്‌'

dot image

തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയത്തെ ക്രിസ്‌ത്യൻ പ്രശ്‌നം എന്ന നിലയിൽ മാത്രമല്ല കാണേണ്ടതെന്നും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.

മതം അനുഷ്‌ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്‌. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ്‌ കന്യാസ്‌ത്രീകളെ ജയിലിൽ അടച്ചത്‌. കേന്ദ്ര സർക്കാരും ഛത്തീസ്‌ഗഢ്‌ സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നത്.

ഛത്തീസ്‌ഗഢിലെ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽവെച്ച്‌ കന്യാസ്‌ത്രീകളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്‌ എന്നിവരെ ബജ്‌രംഗ്ദള്‍ പ്രവർത്തകർ വളഞ്ഞ്‌ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിയമം കയ്യിലെടുത്ത

ബജ്‌രംഗ്ദള്‍ പ്രവർത്തകരെ തടയുന്നതിന്‌ പകരം ഛത്തീസ്‌ഗഢ്‌ പൊലീസും റെയിൽവേ അധികൃതരും അവർക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്‌.

ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യത്ത്‌ 2014-ന്‌ ശേഷം കുത്തനെ വർധിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. മണിപ്പൂരിൽ നിയമവാഴ്‌ച തകർത്ത്‌ നടത്തിയ അക്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിൻസും സ്റ്റാൻസ്വാമിയും മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരായി നടക്കുന്ന ക്രൂരമായ അക്രമങ്ങൾ നിർബാധം തുടരുകയാണെന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

Content Highlights:

dot image
To advertise here,contact us
dot image