
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലില്‍ നിന്നും നാല് കിലോമീറ്റർ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ഗോവിന്ദച്ചാമി കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.
ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് അടുത്ത് നിന്നും കണ്ടതായും ചിലർ പറയുന്നു. ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 'കറുത്ത പാന്റും വെള്ളയിൽ ലൈൻ ഉള്ള ഷർട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Content Highlights: Govindachamy arrested from kannur