പ്രതിപക്ഷത്തിൻ്റെ വിമർശനം രാഷ്ട്രീയം, അവരുടെ കാലത്ത് ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്: മന്ത്രി കെ കൃഷ്ണൻകുട്ടി

ലൈൻ എപ്പോൾ സ്ഥാപിച്ചു, അകലം പാലിച്ചിട്ടുണ്ടോ എന്നതുൾപ്പടെ പരിശോധിക്കും

dot image

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്‌ഇബിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി റിപ്പോർട്ടറിനോട്. റിപ്പോർട്ടിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകും.
പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈൻ എപ്പോൾ സ്ഥാപിച്ചു, അകലം പാലിച്ചിട്ടുണ്ടോ എന്നതുൾപ്പടെ പരിശോധിക്കും. ഷെഡ് നിർമിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ലൈൻ താഴ്ന്ന് കിടക്കുന്ന സ്ഥലങ്ങളിലെത്തി അടിയന്തര ഇടപെടൽ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന് പറയാൻ ഒരു ന്യായവുമില്ല. അവരുടെ കാലത്ത് ഒരുപാട് സംഭവങ്ങൾ ഉണ്ടായി. ഇവിടെ അബദ്ധത്തിൽ സംഭവിച്ചതാണ്. സ്‌കൂളിൽ വൈദ്യുതി വിതരണം നിർത്തി കവേർഡ് കണ്ടക്‌ടർ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് ഇനിയും സർക്കാരിന്റെ സഹായമുണ്ടാകുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സുരക്ഷ പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രധാനാധ്യാപകയ്ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. തറയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. കുവൈത്തിൽ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്‌റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിൽ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.

Content Highlights: k krishnankutty on the death of student at thevalakkara school due to shock

dot image
To advertise here,contact us
dot image