രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ല; ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്: മുഖ്യമന്ത്രി

ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയാണെന്നും മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍ കഴിയില്ല', മുഖ്യമന്ത്രി പറഞ്ഞു.

Kerala CM Pinarayi Vijayan
പിണറായി വിജയൻ

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബയുടെ ചിത്രീകരണമെന്നും ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് ചിഹ്നങ്ങളെ ആര്‍എസ്എസ് അംഗീകരിച്ചോളൂ, എല്ലാവരും അംഗീകരിക്കണമെന്ന് പറയുന്നത് നടക്കില്ലെന്നും അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ രാജ്ഭവനെ ഉപയോഗിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന നിലപാടിനോടും പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങളോടും വിയോജിച്ച സംഘടനയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിനോടും അതൃപ്തി കാണിച്ചു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതി ഉയര്‍ത്തിപ്പിടിച്ചു.


രാജ്യത്തിന്റെ ഔദ്യോഗികമായ ഒന്നല്ലാത്തതിനെ ഔദ്യോഗികമായി വരുത്തിതീര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നു. രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യയുടെ ഭൂപടമല്ല, ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്നപ്പോഴുള്ള ഭൂപടമാണ്. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെ അംഗീകരിക്കേണ്ട ആവശ്യമില്ല. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത്', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan says dont make Rajbhavan as RSS Shakha

dot image
To advertise here,contact us
dot image