അപകടമുണ്ടാക്കിയതിന് നടപടി നേരിട്ട ഡ്രൈവർക്ക് വീണ്ടും നിയമനം; അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ

2025 മെയ് 12ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിൽ കെഎസ്ആർടിസി ബസ് അപകടത്തിലാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് വീണ്ടും നിയമനം നൽകിയ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പത്തനാപുരം അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ബി സാമിനെയാണ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
2025 മെയ് 12ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിൽ കെഎസ്ആർടിസി ബസ് അപകടത്തിലാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്.

തുടർന്ന് അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡ്രൈവർ വി രാഗേഷ് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ഡ്രൈവറെ മേലധികാരികളുടെ നിർദ്ദേശം ഇല്ലാതെ കറക്റ്റീവ് ട്രെയിനിംഗിന് അയക്കുകയും തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തത്.

തുടർന്ന് വിഷയത്തിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൻ്റെ പ്രത്യേക സ്ക്വാഡ് അടിയന്തിരമായി അന്വേഷണം നടത്തുകയും, അന്വേഷണത്തിൽ കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ മേൽനോട്ടക്കുറവും ഉത്തരവാദിത്വത്തിലെ വീഴ്ചയും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പത്തനാപുരം യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ. കെബി സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

Content Highlights: Suspension of Assistant Transport Officer

dot image
To advertise here,contact us
dot image