
കോഴിക്കോട്: സുഡിയോക്ക് എതിരായ ബഹിഷ്കരണം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ). പലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന എല്ലാ സംവിധാനങ്ങളെയും ബഹിഷ്കരിക്കുമെന്ന് എസ്ഐഒ സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കോഴിക്കോട് ജില്ലാപ്രസിഡന്റുമായ മുഹമ്മദ് ഷഫാഖ് റിപ്പോർട്ടറിനോട് പറഞ്ഞു. മാനവിക മൂല്യങ്ങൾക്ക് വില നൽകുന്നവർ ഈ തീരുമാനത്തോട് ഐക്യദാർഢ്യപ്പെടും. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകളെ ബഹിഷ്കരിക്കുക എന്നതാണ് നിലപാട്. ടാറ്റ കമ്പനി വിമർശനങ്ങൾക്ക് അതീതരല്ല. നിസ്സഹകരണം എന്നത് സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമുറ ആയിരുന്നു. എസ്ഐഒ നടത്തിയത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആണെന്നും ഷഫാഖ് പറഞ്ഞു.
'എസ്ഐഒ പ്രതിഷേധത്തെ ഇത്ര കണ്ട് വിവാദമാക്കേണ്ട കാര്യമില്ല. മുസ്ലിം വിദ്യാർത്ഥി സംഘടന ആയതിനാലാണ് ഇതിനെ ഭീകരവൽക്കരിക്കുന്നതും പരിഹസിക്കുകയും ചെയ്യുന്നത്. സംഘപരിവാറിൽ നിന്ന് വേറെ സമീപനം പ്രതീക്ഷിക്കുന്നി'ല്ലെന്നും ഷഫാഖ് കൂട്ടിച്ചേർത്തു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഇസ്രയേലിന് എതിരെ പറഞ്ഞു. അത് എന്ത് കൊണ്ടാണ് ചർച്ചയാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ബഹിഷ്കരണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഷഫാഖ് കൂട്ടിച്ചേർത്തു.
സുഡിയോയുടെ കോഴിക്കോട് ഔട്ട്ലെറ്റിന് മുൻപിൽ രണ്ട് ദിവസം മുമ്പാണ് എസ്ഐഒയുടെ പ്രതിഷേധ റാലി നടന്നത്. ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. പലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ആരോപണം. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളിൽ ടാറ്റയും പങ്കാളികളാണെന്നും ആരോപണമുണ്ട്. ബലിപെരുന്നാൾ പ്രമാണിച്ച് സുഡിയോയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്ന നിലപാടും എസ്ഐഒ ഉന്നയിച്ചിരുന്നു.
പലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ആഗോള തലത്തിൽ എതിർക്കുന്ന കൂട്ടായ്മയായ ബിഡിഎസി(ബോയ്കോട് ഡൈവെസ്റ്റ്മെന്റ് സാങ്ഷൻസ്)ന്റെ ആഹ്വാന പ്രകാരമാണ് കേരളത്തിലും പ്രതിഷേധം നടന്നത്. ഇതിന്റെ ഭാഗമായിരുന്നു കോഴിക്കോട്ടെ സുഡിയോ ഔട്ട്ലെറ്റിലേക്ക് നടന്ന പ്രതിഷേധറാലി. സുഡിയോ മാത്രമല്ല ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടികാട്ടി അഡിഡാസ്, എച്ച് ആന്റ് എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, വിക്ടോറിയാസ് സീക്രട്, ടോം ഫോർഡ്, സ്കെചേർസ് അടക്കം നിരവധി അന്താരാഷ്ട്ര ബ്രാന്റുകൾക്കെതിരെയും ബഹിഷ്കരണാഹ്വാനം നിലനിൽക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെൻഡ് ലിമിറ്റഡിന് കീഴിൽ 2016-ലാണ് സുഡിയോ ആരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ കമ്പനിക്ക് 750 ഔട്ട്ലെറ്റുകളുണ്ട്.
Content Highlights: Student Islamic Organization says will continue boycott against the zudio