സോഷ്യൽ മീഡിയയിൽ തരംഗമായി സ്വരാജിൻ്റെ പലസ്തീൻ പോസ്റ്റ്; 'ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്തി'ല്ലെന്ന് പി കെ നവാസ്

പലസ്തീൻ വിഷയത്തിൽ സ്വരാജ് സ്വീകരിച്ച നിലപാടിനെ അംഗീകരിച്ചു കൊണ്ടായിരുന്നു റിപ്പോർട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിൽ പി കെ നവാസിന്റെ പ്രതികരണം

dot image

കൊച്ചി: ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ എം സ്വരാജ് സ്വീകരിച്ചിട്ടുള്ള നിലപാടുകളെ പരാമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ നവാസ്. പലസ്തീൻ വിഷയത്തിൽ സ്വരാജ് സ്വീകരിച്ച നിലപാടിനെ അംഗീകരിച്ചു കൊണ്ടായിരുന്നു റിപ്പോർട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിൽ പി കെ നവാസിന്റെ പ്രതികരണം. സ്വരാജിൻ്റെ പഴയ പലസ്തീൻ അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കുന്നതും പി കെ നവാസ് ചൂണ്ടിക്കാണിച്ചു.

'പലസ്തീനുമായി ബന്ധപ്പെട്ടൊക്കെ സ്വരാജ് സ്വീകരിച്ച നിലപാടുകളെ പർവതീകരിച്ചുകൊണ്ട് ചർച്ചകൾ നടക്കുന്നുണ്ട്. സ്വരാജ് സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്തുകൊണ്ടുതന്നെ പറയാം, നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് താത്പര്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റ പാർലമെന്റിനകത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കിയപ്പോൾ രാജ്യത്ത് ആദ്യം അത് നടപ്പിലാക്കിയ സംസ്ഥാനം കേരളമല്ലേ, അതിലെ മുഖ്യമന്ത്രി പിണറായി വിജയനല്ലേ, അദ്ദേഹത്തന്റെ പാർട്ടി പ്രതിനിധിയായിട്ടല്ലേ സ്വരാജ് മത്സരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഈ വിഷയം കേരളത്തിലെ ന്യൂനപക്ഷങ്ങൾ ചർച്ച ചെയ്യണ്ടേ? കളമശ്ശേരിയിൽ കേരളം കണ്ട ഏറ്റവും വലിയ ഭീകരവാദ ബോംബ് സ്ഫോടനം ഉണ്ടായി. അതിന് യുഎപിഎ ചേർക്കാൻ മടിച്ചത് ഈ സർക്കാരല്ലേ?

ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്താൻ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാത്രം സാധ്യമാകും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ കേരളത്തിലെയോ മലപ്പുറത്തെയോ ന്യൂനപക്ഷങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. സ്വരാജെടുത്ത നിലപാടുകളെ ഞാനുൾപ്പെടെ സ്വാഗതം ചെയ്യുന്നു. എന്നാൽ അദ്ദേഹം നിൽക്കുന്ന പ്രസ്ഥാനം സംഘ പരിവാറിന് വിധേയപ്പെട്ട് പോവുകയാണ്. അദ്ദേഹം ഏതെങ്കിലും മുറിയ്ക്കകത്തിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നതിന്റെ പേരിൽ കേരളത്തിലെ ന്യൂനപക്ഷം മുഴുവൻ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന് കരുതരുത്'. എന്നായിരുന്നു പി കെ നവാസിൻ്റെ പ്രതികരണം.

നിലമ്പൂരിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ വിഷയങ്ങളിൽ സ്വരാജ് സ്വീകരിച്ച നിലപാടുകളും ചർച്ചയാവുകയാണ്. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ പ്രധാനമാണ്. അതിനാൽ തന്നെ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് സ്വരാജ് ഉയർത്തിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തന്നെയാണ് പി കെ നവാസിൻ്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പലസ്തീൻ വിഷയത്തിലെടുത്ത നിലപാടും വാര്യം കുന്നത്തുമായി ബന്ധപ്പെട്ട് സഭയിൽ നടത്തിയിട്ടുള്ള പ്രസംഗവും മുസ്ലീം വിഭാഗത്തിനിടയിൽ സ്വരാജിന് സ്വീകാര്യത നൽകിയിരുന്നു. അതിനാൽ തന്നെയാവണം റിപ്പോർട്ടർ ചർച്ചയിൽ ഈ വിഷയം പി കെ നവാസ് പ്രത്യേകം പരാമർശിച്ച് വിമർശനം ഉന്നയിച്ചത്.

ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്നും പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നുമായിരുന്നു ഏറെ ചർച്ചയായ സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിനെതിരെയും പലസ്തീന് ഐക്യദാർഢ്യമർപ്പിച്ചും കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രമുഖ ചാനൽ 'പലസ്തീൻ കേരളത്തിലോ?' എന്ന വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ആ ചർച്ചയ്ക്കും ഫേസ്ബുക്ക്
കുറിപ്പിലൂടെ സ്വരാജ് പ്രതികരിച്ചിരുന്നു. പലസ്തീൻ കേരളത്തിലാണെന്നും അവിടെ കൊല്ലപ്പെട്ടവർ തങ്ങളുടെ സഹോദരങ്ങളാണെന്നുമായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്.

'കേരളത്തിന്റെ ശത്രുപക്ഷത്ത് അണിനിരക്കുന്നവർ ചരിത്രം മറക്കരുത്. വിശ്വമാനവികതയുടെ പതാകയേന്തുന്ന നാടാണ് കേരളം. എഴുന്നേല്പാൻ പിടയുന്ന മനുഷ്യർക്കിടയിലാണ്, അവരോടൊപ്പമാണ് മലയാളികൾ. പലസ്തീനിൽ നടക്കുന്നത് സമീപ ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത മനുഷ്യക്കുരുതിയാണ്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്ത മനുഷ്യക്കുരുതി. സ്വന്തം ജനതയുടെ ചോരയിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന പലസ്തീനിലെ അവശേഷിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടത് ഈ ഭൂമിയിലെ സകലരുടെയും കടമയാണ്. ഇവിടെ ഞങ്ങൾ നിർവഹിക്കുന്നത് ആ കടമയാണ്', എന്നായിരുന്നു സ്വരാജിന്റെ കുറിപ്പ്.

'പലസ്തീൻ കേരളത്തിലോ?' എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയർത്തിയവർ ഒന്നു സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി നോക്കൂ. ഇന്ന് ലോകമാകെ പാറുന്നത് പലസ്തീന്റെ പതാകയാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് പലസ്തീനു വേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധ റാലിയിൽ മൂന്ന് ലക്ഷത്തിലധികം മനുഷ്യരാണ് അണിനിരന്നത്. 'പലസ്തീൻ ലണ്ടനിലോ?' എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയർത്തിയിട്ടില്ല…' എന്നായിരുന്നു സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

ഇത്തരത്തിൽ ന്യൂനപക്ഷ വിഷയങ്ങളിൽ സ്വരാജ് എടുത്ത നിലപാടുകൾ വരും ദിവസങ്ങളിൽ നിലമ്പൂരിൽ പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ സിപിഐഎം രംഗത്തിറക്കുമ്പോൾ ഇത്തരം ഘടകങ്ങളും പരിഗണിച്ചിരിക്കാം.

Content Highlights: M Swaraj's opinions on various issues are being discussed

dot image
To advertise here,contact us
dot image