'കുഞ്ഞിന് വാങ്ങിയ കൽക്കണ്ടം എംഡിഎംഎയാണെന്ന് പൊലീസ്'; വ്യാജകേസിൽ യുവാക്കൾ ജയിലിൽ കിടന്നത് 151 ദിവസം

ചോദ്യം ചെയ്യലിനിടയില്‍ ഇത് കല്‍ക്കണ്ടമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല

dot image

കോഴിക്കോട്: കൽക്കണ്ടം എംഡിഎംഎ ആണെന്ന് കരുതി പിടികൂടിയ സംഭവത്തിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാക്കൾക്ക് 151 ദിവസത്തിന് ശേഷം മോചനം. ബസ് ഡ്രൈവറായ രാജപുരം മാലക്കല്ല് പതിനെട്ടാം മൈല്‍ ചെരമ്പച്ചാല്‍ സ്വദേശി ബിജു മാത്യു (49)വും, സുഹൃത്തും ലോറി ഡ്രൈവറുമായ മണികണ്ഠനുമാണ് (46) രാസപരിശോധനാ ഫലം വന്നതോടെ വ്യാജ കേസിൽ നിന്ന് രക്ഷപ്പെട്ടത്. കൽക്കണ്ടം എംഡിഎംഎയാണെന്ന് ആരോപിച്ച് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

2024 നവംബര്‍ 26-നാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് ടീമും പൊലീസും ചേര്‍ന്ന് ഇവരില്‍ നിന്ന് കല്‍ക്കണ്ടം പിടികൂടിയത്. മംഗളൂരില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വഴിയില്‍ വെച്ച് മണികണ്ഠന്‍ തന്റെ കുഞ്ഞിന് വേണ്ടി വാങ്ങിയ കൽക്കണ്ടം പാതി കഴിച്ച ശേഷം പോക്കറ്റിലിട്ടിരുന്നു. ഇത് എംഡിഎംഎയാണെന്ന് പറഞ്ഞ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഇത് കല്‍ക്കണ്ടമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല.

കോടതിയില്‍ ഹാജരാക്കിയപ്പോഴും ജഡ്ജിയോട് ഈ കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്ന് ബിജു മാത്യു പറയുന്നു. 60 ഗ്രാം എംഡിഎംഎ കൈവശം വെച്ചുവെന്നായിരുന്നു പൊലീസ് ഫയൽ ചെയ്ത കേസ്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടത് കൊണ്ട് ആരും തങ്ങളെ സഹായിക്കാനോ കാണാനോ വന്നില്ലായെന്ന് യുവാക്കൾ പറയുന്നു. ഒടുവിൽ കോടതി തന്നെയാണ് അഭിഭാഷകനെ നൽകിയത്. ഇതിനിടയിലാണ് രാസപരിശോധന ഫലം പുറത്ത് വന്നത്. റിപ്പോര്‍ട്ട് വന്നതോടെ നിരപരാധികളായ ഇവരെ കേസില്‍ നിന്ന് കേസ് ഒഴിവാക്കി വിട്ടയച്ചു.

സംഭവത്തിൽ പൊലീസ് വീഴ്ച പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. പൊലീസിന് വീഴ്ച ഉണ്ടായെന്ന് കാട്ടി ബിജുവും, മണികണ്ഠനും നൽകിയ പരാതിയിലാണ് നടപടി. അഞ്ച് മാസത്തോളമാണ് ഇരുവർക്കും വ്യാജകേസിൻ്റെ പേരിൽ ജയിലിൽ കഴിയേണ്ടി വന്നത്.

Content Highlights- 'Police say the rock candy bought for the child is MDMA'; Youths spent 151 days in jail in a fake case

dot image
To advertise here,contact us
dot image