
കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ ഹാജരായ എൻആർ മധുവിനെ മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ വിട്ടയച്ചു. സിപിഐഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻ ആർ മധുവിനെതിരെ കേസെടുത്തത്.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞിരുന്നു.
വേടന് പിന്നിൽ ശക്തമായ സ്‌പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത്.ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ എടുത്ത പരാതിയിലാണ് മധുവിനെതിരെ കേസെടുത്തത്.
അതേസമയം, തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും റാപ്പര്‍ വേടന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സംസാര സ്വാതന്ത്ര്യമുള്ള നാടാണിതെന്നും ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്‍ പറഞ്ഞു.
Content Highlights: kesari editor in chief nr madhu's arrest recorded and released in hate speech against rapper vedan