
കട്ടപ്പന: ലിഫ്റ്റിൻ്റെ തകരാറിനെ തുടർന്നുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് സ്വർണക്കടയുടമ സണ്ണി ജോസഫ്(65) മരിച്ച സംഭവത്തിൽ നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണ് അപകട കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ കണ്ടെത്തൽ.
ലിഫ്റ്റ് നിർമ്മിച്ച കമ്പനി പ്രതിനിധികളെയും ടെക്നീഷ്യൻമാരെയും വിളിച്ചു വരുത്തി പ്രാഥമിക പരിശോധന നടത്തി. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് കഴിഞ്ഞ ദിവസം ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വരുന്നതിനിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്. സണ്ണി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ വൈദ്യുതി പോയി ലിഫ്റ്റ് നിന്നു.
വിവരം അറിഞ്ഞ സ്ഥാപനത്തിലെ ജീവനക്കാർ ടെക്‌നീഷ്യനെ വീഡിയോ കോൾ ചെയ്ത് നിർദേശത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് തെറ്റായ സിഗ്നൽ ലഭിച്ച ലിഫ്റ്റ് മുകളിലേക്ക് അതിവേഗം പോയി ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടം വരെ കുലുങ്ങിയെന്നാണ് വിവരം.
പിന്നാലെ അഗ്നിരക്ഷാ സേനയെത്തി ലിഫ്റ്റ് തുറക്കുകയായിരുന്നു. ലിഫ്റ്റിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച രീതിയിലാണ് സണ്ണി ഫ്രാൻസിസ് കിടന്നത്. ലിഫ്റ്റ് മുകളിൽ പോയി ഇടിച്ച ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് പരിക്കേറ്റത്. സണ്ണിയുടെ സംസ്കാരം കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു.
Content Highlights: elevator accident was caused by an error in operation