
കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തടവുകാരന്‍ രൂപേഷിന്റെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍. രൂപേഷിന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നല്‍കണമെന്നും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം.
കെ സച്ചിദാനന്ദൻ, ഡോ. ഖദീജ മുംതാസ്, കെ ഇ എൻ കുഞ്ഞഹമ്മദ്, മീന കന്ദസാമി, കെ. അജിത, ഗ്രോ വാസു, കെ ടി റാംമോഹൻ, എം എൻ രാവുണ്ണി, കെ മുരളി, അഡ്വ. പി എ പൗരൻ, പി കെ പോക്കർ, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര, പി കെ ഉസ്മാൻ, സജീദ് ഖാലിദ്, പി എൻ പ്രൊവിന്റ്, എം എം ഖാൻ, ജോളി ചിറയത്ത്, ഐ ഗോപിനാഥ്, ലാലി പി എം, എം കെ ദാസൻ, എൻ കെ ഭൂപേഷ്,, ശ്രീജ നെയ്യാറ്റിൻകര, സുദേഷ് എം രഘു, അംബിക മറുവാക്ക്, പൊന്നു ഇമ, ആദി, ദേവൂട്ടി ഷാജി, അഡ്വ. തുഷാർ നിർമ്മൽ സാരഥി, റെനി ഐലിൻ, പ്രതാപ് ജോസഫ്, ഗൗരി വയനാട് എന്നിവർ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്.
"ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന തന്റെ രണ്ടാമത്തെ നോവലിന്റെ പ്രസിദ്ധീകരണ അനുമതി ജയിൽ അധികൃതർ നിഷേധിച്ചതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ മെയ് 22 മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരുന്നു. നിരാഹാരത്തെ തുടർന്ന് രൂപേഷിന്റെ ആരോഗ്യം വളരെ മോശമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്. ഇപ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു രൂപേഷിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തെ സന്ദർശിക്കാനും ഇതുമായി ബന്ധപെട്ടുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുവാനുമുള്ള സാഹചര്യം തൃശ്ശൂർ സെൻട്രൽ ജയിൽ അധികാരികൾ നിഷേധിച്ചിരിക്കുകയാണ്. ഒരു തടവുകാരനു ലഭിക്കേണ്ട ജനാധിപത്യ അവകാശത്തിൻ്റെ ലംഘനമാണിതെന്ന് സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു.
രൂപേഷിന്റെ നോവലിന് അനുമതി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖരായ എഴുത്തുകാരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും രൂപേഷിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവരികയുണ്ടായി. ഇതിനായി ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് എന്ന ഫോറത്തിൻ്റെ മുൻകയ്യിൽ ജയിൽ വകുപ്പിന്റെ കൂടി ചുമതലയുള്ള കേരള മുഖ്യമന്ത്രിയെ സമീപിക്കുകയും രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രവർത്തകർ ഒപ്പിട്ട നിവേദനം കൈമാറുകയും ചെയ്തിരുന്നു. ഇതിൽ അനുഭാവപൂർണ്ണമായ ഒരു സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ രണ്ടുമാസത്തിലേറെയായിട്ടും പ്രസിദ്ധീകരണാനുമതി നൽകിയിട്ടില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
യാതൊരുവിധ നിയമ തടസ്സങ്ങൾ ഇല്ലെങ്കിലും നോവലിൻ്റെ പ്രസിദ്ധീകരണം സർക്കാർ അനിശ്ചിതമായി വൈകിക്കുകയാണ്. മീന കന്ദസാമി ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ കേരളത്തിൽ സാഹിത്യം വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയല്ലാതെ സാധാരണക്കാരുടെ ഇടയിൽ ജീവശ്വാസം പോലെ വർത്തിക്കുന്ന ഒന്നാണ്. ഒരു കൃതി എഴുത്തുകാരുടേയും എന്നതുപോലെ വായനക്കാരുടേതുമാണ്. എഴുത്തുകാർക്ക് അത് പ്രകാശിപ്പിക്കാനും വായനക്കാർക്ക് അത് വായിക്കാനും ഉള്ള അവകാശത്തെ ഹനിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. പ്രത്യേകിച്ചും ആവിഷ്കാര സ്വാതന്ത്ര്യ പോരാട്ടങ്ങളോടൊപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ചിടത്തോളമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
രൂപേഷിന്റെ ജീവൻ സംരക്ഷിക്കാൻ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തേണ്ട സമയമാണിത്. രൂപേഷിന്റെ പോരാട്ടത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രൂപേഷിന്റെ നോവലിന് പ്രകാശനാനുമതി നൽകാൻ അടിയന്തിരമായി തയ്യാറാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണ് സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Content Highlights: Government should intervene in roopesh strike by granting permission to publish his novel