
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യ നില വഷളായി. രൂപേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തില്‍ ആയിരുന്നു. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.
ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്. ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാത്തെ നോവലാണ് ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍.
ഒളിവില്‍ കഴിയുന്ന കാലത്ത് രൂപേഷ് എഴുതിയ ആദ്യ നോവല്‍ 'വസന്തത്തിലെ പൂമരങ്ങള്‍' എന്ന പേരില്‍ ഗ്രീന്‍ ബുക്സും, 'മാവോയിസ്റ്റ്' എന്ന പേരില്‍ ഡിസി ബുക്സും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പുതിയ നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
സിപിഐ(എംഎല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള വിദ്യാര്‍ത്ഥി സംഘടന(കെവിഎസ്) യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന രൂപേഷ് പില്‍ക്കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത് 2015 മെയ് മാസത്തിലാണ്. വിചാരണ നേരിടുന്ന വിവിധ കേസുകളില്‍ കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും രൂപേഷിനെ ജയിലില്‍ നിന്ന് പുറത്തുവിടരുത് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
രൂപേഷിന്റെ ജാമ്യത്തിന് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേരത്തെ രംഗത്തുവന്നിരുന്നു. നോവല്‍ രചനയ്ക്ക് അനുവദിക്കാത്ത ജയില്‍ നടപടിയെ വിമര്‍ശിച്ച് ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരും രംഗത്ത് വന്നിരുന്നു. കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍, എഴുത്തുകാരായ പി എന്‍ ഗോപീകൃഷ്ണന്‍, അശോകന്‍ ചെരുവില്‍ തുടങ്ങിയവരാണ് ജയില്‍ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
Content Highlights: Maoist Roopesh health worsed due to Hunger Strike at Viyyor jail