
കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.
റാന്നിയിലും ശക്തമായ കാറ്റ് വീശി അടിച്ചു
പത്തനംതിട്ട റാന്നിയിൽ ശക്തമായ കാറ്റ്. 50 ലധികം മരങ്ങൾ കടപുഴകി വീണു. റാന്നി ബൈപ്പാസ് റോഡിലേക്കാണ് മരങ്ങൾ വീണത്. വെെദ്യുതി പോസ്റ്റുകളും തകർന്നു.
കോട്ടയത്ത് കാറ്റില്‍ വ്യാപക നാശനഷ്ടം
കോട്ടയം കല്ലറ കളമ്പുകാട് കാറ്റില്‍ വ്യാപകനാശനഷ്ടം. പത്ത് മണിയോട് കൂടിയാണ് സംഭവം. നിരവധി മരങ്ങള്‍ കടപുഴകി വീണു. തച്ചേരിമുട്ട് - തറേത്താഴം, പെരിയാര്‍കുളങ്ങര - പറവന്തുരുത്തു എന്നീ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. മൂന്ന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
ഇടുക്കിയിൽ റെഡ് അലർട്ട് മാറി
ഇടുക്കിയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു
മഴ ശക്തമായതോടെ നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ നാല് ഷട്ടര്‍ ഇന്ന് ഉയര്‍ത്തും. രാവിലെ 10 ന് 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകം ആയിരിക്കും.
ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ഇടുക്കി ജില്ലയിൽ ഇതുവരെ ആകെ അഞ്ച് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു
കട്ടപ്പനയിൽ വീടിൻ്റെ മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണു
കട്ടപ്പന ചപ്പാത്ത് ഹെവൻവാലിയിൽ വീടിൻ്റെ മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണു പാറക്കൽ പുഷ്പ ഹൃദിരാജിൻ്റെ വീട് തകർന്നു. പ്രദേശത്ത് അഞ്ച് ദിവസമായി വൈദ്യുതി ഇല്ല. ശക്തമായ കാറ്റിലും മഴയിലും പല വീടുകൾക്കും കേടുപാടുകൾ പറ്റി.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ചീയപ്പാറക്ക് സമീപം വൻമരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റാനുള്ള നടപടി തുടങ്ങി.
ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിൽ മരം വീണു
കോഴിക്കോട് മുക്കം അഗസ്ത്യമുഴി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളിൽ മരം വീണു. അപകടത്തിൽ ആർക്കും പരിക്കില്ല.
എറണാകുളം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടും
കനത്തെ മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇഴ തുറന്ന് പ്രവർത്തിക്കില്ല. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവെക്കും. മഴ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
കോഴിക്കോട്-വയനാട് ദേശീയ പാതയിൽ മരം വീണു
ചെലവൂരിനും കാരന്തൂരിനും ഇടയിൽ മരം വീണ് കോഴിക്കോട്-വയനാട് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
ഇടുക്കി കല്ലാർകുട്ടിക്കും കത്തിപ്പാറക്കും ഇടയിൽ വാഹന തടസം നീക്കി. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണാണ് വാഹന തടസ്സമുണ്ടായത്.
പാലക്കാട് തെങ്ങ് വീണ് കാറും വീടും തകർന്നു
ശക്തമായ കാറ്റിൽ തെങ്ങ് വീണ് പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിൽ കുന്നംതിരുത്തി വീട്ടിൽ രാധാകൃഷ്ണൻ്റെ കാറും, വീടും തകർന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. വീട്ടുകാർക്ക് പരിക്കില്ല.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഗതാഗത തടസ്സം
കനത്ത കാറ്റില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മരം കടപുഴകി വീണതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍
വയനാട് ജില്ലയില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍. 710 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 202 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
മഴ മുന്നറിയിപ്പില്‍ മാറ്റം
പത്തനംതിട്ട ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
ജാഗ്രത തുടരണം
പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ തുറന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ നദിയില്‍ ഇറങ്ങരുത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 188.7 മീറ്ററാണ്. പരമാവധി ജലനിരപ്പ് 192.63 മീറ്റര്‍. റെഡ് അലേര്‍ട്ട് ലെവല്‍ 190.00 മീറ്റര്‍
കോഴിക്കോട് നാല് ക്യാമ്പുകളിലായി 151 പേര്‍
കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ നാല് ക്യാമ്പുകളിലായി 151 പേരാണ് കഴിയുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 44 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളില്‍ നിന്ന് 30 പേരും വടകര താലൂക്കില്‍ ഒരു ക്യാമ്പില്‍ 36 കുടുംബങ്ങളില്‍ നിന്നുള്ള 119 പേരും കൊയിലാണ്ടി താലൂക്കിലെ ക്യാമ്പില്‍ രണ്ട് പേരുമാണുള്ളത്.
ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം
ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം വന്നതോടെ കല്ലാര്‍കുടി, പാംബ്ല അണക്കെട്ടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. പാംബ്ലയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇരട്ടയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് തുടരുന്നതിനാല്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാവിന്റെ നില ഗുരുതരമായി തുടരുന്നു
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ പെട്ടിക്കട ദേഹത്ത് വീണ് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. കലവൂര്‍ സ്വദേശി ആദര്‍ശാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ആദര്‍ശിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. നിലവില്‍ അരയ്ക്ക് താഴേക്ക് തളര്‍ന്ന നിലയിലാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി ആദര്‍ശിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദര്‍ശും സുഹൃത്ത് നിത്യയും അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിത്യ അന്നുതന്നെ മരിച്ചിരുന്നു.
കണ്ണൂരിൽ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാതയായ കൊട്ടിയൂര്‍-പാല്‍ച്ചുരം റോഡില്‍ ഇന്നലെ രാത്രി മണ്ണിടിഞ്ഞ് അപകടമുണ്ടായി. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും ജില്ലാ കളക്ടര്‍ നിരോധിച്ചു. പകരം പേരിയ ചുരം റോഡ് വഴി വാഹനങ്ങള്‍ കടന്നു പോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം നാലരക്കോടിയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മലയോര മേഖലകളില്‍ ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളെ മഴ സാരമായി ബാധിച്ചു. 101.47 ഹെക്ടര്‍ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. കെഎസ്ഇബിക്കും ഒന്‍പത് കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 1,388 വൈദ്യുതി പോസ്റ്റുകളാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്.
മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ അഞ്ച് സെൻ്റീമീറ്റർ തുറന്നു
മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ അഞ്ച് സെൻ്റീമീറ്റർ തുറന്നു. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ആങ്ങമൂട് സീതത്തോട് പ്രദേശങ്ങളിൽ നദിയിൽ 'ജലനിരപ്പ് ഉയർന്നേക്കാം. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പ്.
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
കൊട്ടിയൂർ പാൽചുരം ബോയ്സ് ടൗൺ വഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
കനത്ത മഴ; കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു
കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു. ഖനനങ്ങൾക്ക് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏർപ്പെടുത്തി. കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.
മാർമല അരുവി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ രാത്രികാല യാത്രനിയന്ത്രണം 30 വരെ നീട്ടി.
കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും
അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായി തുടരുന്ന കാറ്റിൽ സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളും അപകടവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രം തകർന്നു
ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ക്ഷേത്രം തകർന്നു. വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രമാണ് ആൽ മരം കട പുഴകി വീണ് തകർന്നത്.
കല്ലാർകുട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തം
കല്ലാർകുട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തം. 250 ക്യുമെക്സ് ജലം ഉടൻ പുറത്തേക്ക് ഒഴുക്കും.
നിലവിൽ 210 ക്യുമെക്സ് ജലമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് വിടുന്നത്. പെരിയാർ, മുതിരപ്പുഴയാർ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം.
വയനാട് കാരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു
വയനാട് കാരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റർ വീതമാണ് തുറന്നത്.
പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; മഴ തുടരും
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. പടിഞ്ഞാറൻ കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കനത്ത മഴ ഭാരതപ്പുഴയിൽ ഒഴുക്ക് വർദ്ധിച്ചു
കനത്ത് മഴയ്ക്ക് പിന്നാലെ പട്ടാമ്പിയിൽ ഭാരതപുഴയിൽ ഒഴുക്ക് വർദ്ധിച്ചു. പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെച്ചു. നിർമ്മാണ സാമഗ്രികൾ കരയിൽ നിന്നും നീക്കം ചെയ്തു.
കല്ലാർകുട്ടി ഡാമിൽ നിന്നും കുടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
കല്ലാർക്കുട്ടി ഡാമിൻ്റെ 3 ഷട്ടറുകൾ 30 CM, 2 ഷട്ടറുകൾ 45 CM വീതവും തുറന്നു. മുതരപ്പുഴ , പെരിയാർ തീരത്ത് കൂടുതൽ ജാഗ്രത വേണമെന്ന് നിർദ്ദേശം.
മഴമുന്നറിയിപ്പിൽ മാറ്റമില്ല
മഴ മുന്നറിയിപ്പിൽ മാറ്റമില്ല. ശക്തമായ മഴ തുടരും. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് തുടരും. ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരും.
വയനാട് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മഴക്കെടുതി രൂക്ഷമായ വയനാട്ടിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 592 പേരെ മാറ്റി പാർപ്പിച്ചു. 165 കുടുംബങ്ങൾ ക്യാമ്പുകളിൽ.
ജാഗ്രത നിർദ്ദേശം
പത്തനംതിട്ട മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തി. ജലനിരപ്പ് 192.63 മീറ്റർ ആയാൽ ഷട്ടറുകൾ തുറക്കും. ഡാം തുറന്നാൽ സീതത്തോട് ആങ്ങമൂഴി സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെ തീരത്ത് താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലർത്തണം
കട്ടപ്പന - എറണാകുളം പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതക്കുരുക്ക്
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
ഇടുക്കിയിലും വയനാട്ടിലും വൻ കൃഷിനാശമാണ് ഉണ്ടായത്. അടിമാലിയിൽ രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചു. വയനാട് അഞ്ചുകുന്നിൽ ആദിവാസി ഉന്നതി ഒറ്റപ്പെട്ടിട്ടുണ്ട്. കണ്ണമാലിയിലും പൊഴിയൂരും കടലാക്രമണം രൂക്ഷം. കനത്ത മഴയെ തുടർന്ന് ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കോഴിക്കോടും വയനാടും കണ്ണൂരും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് വീണ്ടും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്.