
കൊച്ചി: നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ പരിശോധന ഉണ്ടായാൽ എഎംഎംഎ പൂർണ്ണ പിന്തുണ നൽകുമെന്ന് നടി അൻസിബ ഹസൻ. സിനിമയിലെ ലഹരി ഉപയോഗത്തിൽ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. മലയാള സിനിമയിലെ ലഹരി ബന്ധങ്ങൾ പരിശോധിക്കുമെന്ന് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് എൻസിബി വ്യക്തമാക്കിയിരുന്നു. എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പൊലീസും എക്സൈസും ഇടപ്പെടുന്നത് പോലെയാവില്ല, ചെറിയ അളവാണെങ്കിലും അത്ര എളുപ്പത്തിൽ ഊരി പോരാമെന്ന് ആരും കരുതേണ്ടെന്നും എൻസിബി താക്കീത് നൽകിയിരുന്നു. രാജ്യവ്യാപകമായി സിനിമ മേഖലയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മലയാള സിനിമ മേഖലയിലും തങ്ങളുടെ ഇടപെടലുണ്ടാവുമെന്നും യോഗത്തിൽ എൻസിബി വ്യക്തമാക്കി.
'മലയാള സിനിമ രംഗത്തെ ലഹരി ഉപയോഗത്തെ പറ്റി വ്യക്തമായുള്ള വിവരം കയ്യിലുണ്ട്. ഒരു സെലബ്രിറ്റിയുടെ ലഹരി ഉപയോഗ വിവരം പുറത്ത് വരുമ്പോൾ നൂറ് പേരെയെങ്കിലും അത് സ്വാധീനിക്കും. സിനിമ മേഖലയിൽ യഥേഷ്ടം ലഹരി ഉപയോഗിക്കുന്നു. അവിടെ ഒരു പ്രശ്നവുമില്ല എന്നാണ് മറ്റുള്ളവർ കരുതുന്നത്. ഇതിന് മാറ്റം വരുത്താനുള്ള നടപടികൾ ഉടൻ ഉണ്ടാവും.' എൻസിബി വ്യക്തമാക്കിയിരുന്നു.
സിനിമ മേഖലയിലെ നിലവിലെ ലഹരി ഉപയോഗ കേസുകൾ ചൂണ്ടികാട്ടിയായിരുന്നു എൻസിബിയുടെ പ്രസ്താവനകൾ. എത്ര ചെറിയ അളവിൽ പിടിച്ചാലും അതിൻ്റെ പ്രത്യാഘാതം വലുതായിരിക്കും. അത്തരം സാഹചര്യം ഒഴിവാക്കാൻ ഭാരവാഹികളും പ്രവർത്തകരും മുൻകൈയെടുക്കണമെന്നും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
Content Highlights: Ansiba Hassan says AMMA will provide full support if Narcotics Control Bureau