

കണ്ണൂർ: പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും കൊത്തിയിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പരാതി നൽകി. പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, പ്രവർത്തകനായ നിഖിൽ കുമാർ എന്നിവരാണ് ഭീഷണി മുഴക്കിയത്.
ജനുവരി 24 നായിരുന്നു സംഭവം. പൊതു സ്ഥലത്തെ കൊടി നീക്കം ചെയ്തതിനാണ് നേതാക്കളുടെ ഭീഷണി. സിപിഐഎം ബോർഡ് അഴിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണമെന്നും ഇല്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് എത്തിയ ഇവർ ഭീഷണി മുഴക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ഉദ്യോഗസ്ഥർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ബലത്തിൽ തങ്ങൾക്ക് നേരെയുളള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ വഴിയോരങ്ങളിലെ ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സർവ്വകക്ഷി യോഗം നടന്നിരുന്നു. ഈ യോഗത്തിൽ സിപിഐഎമ്മിന്റേത് അടക്കമുളള പാർട്ടി അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു. കൊടിതോരണങ്ങളും ഫ്ലക്സുകളും എടുത്തുമാറ്റാൻ എല്ലാ പാർട്ടിക്കാരോടും യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് ഉദ്യോഗസ്ഥർ തന്നെ എടുത്തുമാറ്റിയത്. ഇല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി പിഴയൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ജീവനക്കാർ കൊടിതോരണങ്ങൾ മാറ്റിയത്.
Content Highlights: CPIM Local Secretary Threat Panchayat Official in Pinarayi Kannur