'ലെബനനിൽ ആക്രമണം ശക്തമാക്കും, അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കും'; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍ ലെബനനില്‍ വന്‍ വിജയം നേടിയതായും നെതന്യാഹു പറഞ്ഞു

'ലെബനനിൽ ആക്രമണം ശക്തമാക്കും, അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കും'; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
dot image

ടെൽഅവീവ്: ലെബനനില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലെബനനിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് നെതന്യാഹു രംഗത്ത് വന്നത്. ബ്യൂഫോര്‍ട്ട് കൊട്ടാരത്തിന്റെയും അലി അല്‍-താഹര്‍ പര്‍വതത്തിന്റെയും നിയന്ത്രണം നേടിയതോടെ ഇസ്രായേല്‍ ലെബനനില്‍ വന്‍ വിജയം നേടിയതായും നെതന്യാഹു പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഹിസ്ബുള്ളയുടെ സാന്നിധ്യം തടയാന്‍ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ തന്നെ തുടരുമെന്ന് നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും വ്യക്തമാക്കി. 2023 മുതല്‍ ഇസ്രായേല്‍ തെക്കന്‍ ലെബനന്‍ ആക്രമിക്കുകയും നിരവധി തന്ത്രപ്രധാന സ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇന്നും തെക്കന്‍ ലെബനനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ നബതിഹ് അല്‍-ഫൗഖയിലെ അല്‍-ദെയ്‌റിന്റെ സമീപപ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. ബെയ്റ്റ് യാഹൂണ്‍ പട്ടണത്തിന് നേരെയും ഇസ്രായേല്‍ സൈന്യം മെഷീന്‍ ഗണ്‍ പ്രയോഗിച്ചിരുന്നു. ഇസ്രായേലും ലെബനനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവച്ച കരാര്‍ നിലനില്‍ക്കെയാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്.

Content Highlights: Benjamin Netanyahu warned that Israel would intensify its operations in Lebanon and target infrastructure.

dot image
To advertise here,contact us
dot image