

ഇസ്ലാമാബാദ്: കടബാധ്യത രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്താന് വീണ്ടും സാമ്പത്തിക പിന്തുണയുമായി സൗദി അറേബ്യ. 300 കോടി ഡോളറിന്റെ അധികനിക്ഷേം കൂടി സൗദി അറേബ്യ പാകിസ്താന് അനുവദിച്ചു. സാമ്പത്തികമായി വലയുന്ന പാകിസ്‌താന് ഏറെ സഹായകരമാണ് സൗദിയുടെ ഈ നിക്ഷേപം.
300 കോടി ഡോളർ സൗദി സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. വൈകാതെ തന്നെ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ നൽകിയിരുന്ന 500 കോടി ഡോളറിൻ്റെ തിരിച്ചടവ് കാലാവധി നീട്ടാനും സൗദി തയ്യാറായിട്ടുണ്ടെന്നും പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. വാഷിങ്ടണിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം സൗദിയുടെ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇക്കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്‌താന്റെ കടബാധ്യത തിരിച്ചടവിനായി പിന്തുണയെന്നോണം 300 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ടെന്ന് സൗദി ധനമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎഇയിൽ നിന്ന് കടമെടുത്ത പണം തിരിച്ചടക്കാനുള്ള കാലാവധി അടുത്തിരുന്നു. കാലാവധി നീട്ടിത്തരണമെന്ന പാക് ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പാകിസ്‌താൻ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി ചർച്ച നടത്തിയ ഹോട്ടലിൻ്റെ ബില്ല് പാകിസ്താൻ അടച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യുഎസ്-ഇറാൻ ചർച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പോലും അടയ്ക്കാൻ പാകിസ്താൻ സർക്കാരിന് സാധിച്ചില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. പാകിസ്‌താൻ സമ്പദ് വ്യവസ്ഥയേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീന ഹോട്ടലിൽ വെച്ചായിരുന്നു ഇറാൻ പ്രതിനിധികളും യുഎസ് പ്രതിനിധികളും തമ്മിൽ സമാധാന ചർച്ച നടന്നത്. എന്നാൽ, ചർച്ച കഴിഞ്ഞതിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്‌താൻ സർക്കാർ അടച്ചില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Content Highlights: