

തെഹ്റാൻ: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടർന്നാൽ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഹോർമൂസ് കടലിടുക്ക് കൂടാതെ ചെങ്കടലിലും പെർഷ്യൻ ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഇറാൻ അറിയിച്ചത്. യുഎസ് ഉപരോധം തുടർന്നാൽ ചെങ്കൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ച് ഉപരോധം വ്യാപിപ്പിക്കുമെന്നാണ് ഇറാൻ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.
യുഎസ് ഇറാൻ്റെ എണ്ണക്കപ്പലുകളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇത് താത്കാലിക വെടിനിർത്തലിൻ്റെ ലംഘനമാണെന്നുമാണ് ഇറാൻ്റെ സൈനിക വിഭാഗം അറിയിച്ചത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങൾ തുടർന്നാൽ ഇറാൻ പ്രതികരിക്കുമെന്നും ഐആർജിസി അറിയിച്ചു. ഉപരോധത്തിൽ നിന്ന് യുഎസ് പിന്മാറിയില്ലെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയോ ഇറക്കുമതിയോ തുടരാൻ അനുവദിക്കില്ലെന്ന് അലി അബ്ദുല്ലാഹി പറഞ്ഞു.
ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ ഉപരോധം ആരംഭിച്ചത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടയുമെന്ന് പ്രഖ്യാപിച്ചത്.
Content Highlights: Iran warns of tough action if US blockade of Hormuz continues