

അങ്കാറ: വടക്കൻ തുർക്കിയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക ഗവർണറായ മുഖ്രീം ഉൻലുയറാണ് ഇക്കാര്യം അറിയിച്ചത്. കഹ്റമൻമാരാസ് പ്രദേശത്തെ ഐസർ കാലിക് സെക്കൻഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്നാണ് പ്രാദേശിക ബ്രോട്ട്കാസ്റ്റര്‍ ആയ എൻടിവി റിപ്പോർട്ട് ചെയ്യുന്നത്.
പിതാവിന്റെ ആയുധം ബാക്ക്പാക്കിൽ ഒളിപ്പിച്ച് സ്‌കൂളിലെത്തിയ ശേഷമാണ് വിദ്യാർത്ഥി ആക്രമണം നടത്തിയതെന്ന് ഗവർണർ പറയുന്നു. ഈ വിദ്യാർത്ഥിയും ആക്രമണത്തിൽ മരിച്ചു. അതേസമയം ആക്രമണം നടത്തിയ വിദ്യാർത്ഥിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വടക്കൻ തുർക്കിയിലെ മറ്റൊരു ഹൈസ്‌കൂളിൽ പൂർവവിദ്യാർത്ഥി നടത്തിയ വെടിവെയ്പ്പിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ 17കാരനായ പ്രതി സ്വയംവെടിയുതിർത്ത് മരിച്ചിരുന്നു.
പ്രതി തന്റെ സുഹൃത്തുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് സ്‌കൂൾ അങ്കണത്തിൽ കടന്ന് അപ്രതീക്ഷിതമായി വെടിയുതിർത്തത്. പത്ത് വിദ്യാർത്ഥികൾ, നാലു അധ്യാപകർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, കാന്റീൻ നടത്തിപ്പുകാരൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Content Highlights: A tragic shooting incident at a school in Turkey has resulted in at least four deaths and around 20 people injured