

വാഷിംഗ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ച ഫലം കാണാതെ പോയതിന് പിന്നാലെ ചർച്ചകളുടെ ഭാവി സംബന്ധിച്ച പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ചർച്ചകൾക്കായി മടങ്ങിവരുന്നതിനെക്കുറിച്ച് നിശ്ചയമില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. 'അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ് സേന ഇറാൻ തുറമുഖങ്ങളിലെ ഉപരോധം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താനിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് ആണവായുധത്തിന്റെ ആവശ്യകതയെ കുറിച്ച് ഇറാൻ സൂചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. അവർ ഇപ്പോഴും ആണവായുധത്തിന്റെ ആവശ്യം ഉന്നയിക്കുന്നുണ്ട്. അവർ ഒരിക്കലും ആണവശക്തിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് വൻ തോതിൽ സൈനികപരമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവർ ആശങ്കയിലാണെന്നും യുഎസ് അവരുടെ എല്ലാ പാലങ്ങളും തകർക്കാതെ അവരോട് മര്യാദയോടെയാണ് പെരുമാറിയതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഇറാനിൽ നിന്നും യുഎസ് രക്ഷപ്പെടുത്തിയ വ്യോമസേന പൈലറ്റുമാർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കിടയിൽ അല്ലാതെ ഗതാഗതം നടത്തുന്ന കപ്പലുകൾ കടത്തിവിടുമെന്നും അറിയിച്ചിട്ടുണ്ട്. ഇറാൻ്റെ ഈ മേഖലയിലെ തന്ത്ര പ്രധാനമായ സ്വാധീനത്തെ നിയന്ത്രണത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ മീഡിയയിലുടെയുള്ള മുന്നറിയിപ്പിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിലച്ചിട്ടുണ്ട്. കടലിടുക്ക് കടക്കാൻ ഒരുങ്ങിയ രണ്ട് കപ്പലുകൾ തിരികെ മടങ്ങിയെന്ന് എപി ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Donald Trump says he is unconcerned about whether Iran returns to negotiations after failed talks