മൊജ്തബയ്ക്ക് ഗുരുതര പരിക്കെന്ന് അമേരിക്ക; ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമെന്നും അവകാശവാദം

ആശുപത്രിയിൽ കർശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തീവ്ര പരിചരണ വിഭാഗത്തിലാണ് മൊജ്തബ ഇപ്പോഴുള്ളതെന്നും 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നുണ്ട്

മൊജ്തബയ്ക്ക് ഗുരുതര പരിക്കെന്ന് അമേരിക്ക;  ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമെന്നും അവകാശവാദം
dot image

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ അലി ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്ന അവകാശവാദവുമായി അമേരിക്ക.യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ട ആക്രമണത്തിലാണ് മൊജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് ഹെഗ്സെത്ത് പറയുന്നത്.

ആക്രമണത്തിൽ മൊജ്തബയുടെ കാലുകൾ നഷ്ടപ്പെട്ടുവെന്നും, വയറിനോ കരളിനോ ഗുരുതരമായി പരിക്കേറ്റു എന്നുമാണ് ഹെഗ്സെത്ത് പറയുന്നത്. മൊജ്തബയുടെ ആദ്യ സന്ദേശത്തില്‍ സംശയമുണ്ട് എന്നും ദുർബലമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നും ഹെഗ്സെത്ത് പറഞ്ഞു. വീഡിയോയോ ശബ്ദമോ ആയല്ല സന്ദേശം. മൊജ്തബ ജീവിച്ചിരിപ്പുണ്ടാകാം, പക്ഷെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാനിയൻ നേതൃത്വം ഛിന്നഭിന്നമായെന്നും അവർ എലികളെ പോലെ മാളത്തില്‍ ഒളിച്ചുവെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.

മൊജ്തബ നിലവിൽ ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് എന്നും കോമയിലാണ് ഉള്ളത് എന്നുമാണ് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നത്. സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ കർശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തീവ്ര പരിചരണ വിഭാഗത്തിലാണ് മൊജ്തബ ഇപ്പോഴുള്ളതെന്നുമാണ് റിപ്പോർട്ട്.

മൊജ്തബയെ കാണിക്കാതെയാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദേശം വായിക്കപ്പെട്ടത് എന്നത് സംശയത്തിനിടയാക്കുന്നു എന്നും 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ വാർത്താ അവതാരകയാണ് മൊജ്തബയുടേതെന്ന പേരിൽ വന്ന സന്ദേശം വായിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരുമെന്നുമായിരുന്നു മൊജ്തബയുടെ സന്ദേശം.

Also Read:

'ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരും. അയല്‍ രാജ്യങ്ങളുമായുളള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവയ്ക്കൂ. കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുളള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും', മൊജ്തബ ഖമനയിയുടെ സന്ദേശം ഇങ്ങനെയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

മാർച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

Content Highlights: The United States has claimed that Mojtaba Ali Khamenei, the new supreme leader of Iran, was seriously injured in an attack. US Defense Secretary Pete Hegseth made the claim, stating that Mojtaba was wounded in the same attack in which Ayatollah Ali Khamenei was reportedly killed.

dot image
To advertise here,contact us
dot image