

ബെയ്റൂട്ട്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ യോമോറിലാണ് സംഭവമുണ്ടായത്. വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്കും കാറിനും തീപിടിച്ചതായാണ് വിവരം. ഹ്യൂമൻ റൈറ്റ്സ് വിഭാഗവും സിവിൽ ഡിഫൻസ് വിഭാഗവുമാണ് ഇത് സ്ഥിരീകരിച്ചത്.
പീരങ്കി ഷെല്ലുകൾ, ബോംബുകൾ, റോക്കറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന സ്ഫോടക സ്വഭാവമുള്ള ഒരു രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ എയർബർസ്റ്റ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. തുടർച്ചയായുള്ള ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ലെബനനിലെ പ്രദേശവാസികളോടും ഹിസ്ബുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങളോടും ഇസ്രയേൽ ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിരുന്നു.
2023ലും സമാനമായ രീതിയിൽ ഇസ്രയേൽ സൈനിക നടപടികളുടെ ഭാഗമായി ഗാസയിലും ലെബനനിലും വൈറ്റ് ഫോസ്ഫറസ് ആക്രമണം നടത്തിയതായി മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. 2023 ഒക്ടോബർ 10ന് ഗാസയിലും 11ന് ലെബനനിലും ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. സ്ഫോടനത്തിൻ്റെ വീഡിയോകൾ സഹിതം കാണിച്ചായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ പ്രതികരണം.
Content Highlights:The Israeli military unlawfully used artillery-fired white phosphorus munitions over homes on March 3, 2026, in the southern Lebanese town of Yohmor, according to Human Rights Watch.