

ധാക്ക: ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന വോട്ടെടുപ്പില്‍ 12.9 കോടി വോട്ടര്‍മാരാണ് പങ്കെടുക്കുന്നത്.
ഷെയ്ഖ് ഖസീനയുടെ 15 വര്‍ഷം നീണ്ട ഭരണം ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് താഴെ വീണത്. തുടര്‍ന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
350 അംഗ പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റിന് ആനുപാതികമായി ഇത് വീതിച്ചുനല്‍കും. അഞ്ച് വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.
50ലേറെ പാര്‍ട്ടികളില്‍ നിന്നായി 1981 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിലക്കുള്ളതിനാല്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കുന്നില്ല. മുന് പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണശേഷം മകന്‍ താരിഖ് റഹ്‌മാന്‍ നയിക്കുന്ന ബിഎന്‍പി ആണ് വിജയസാധ്യതയില്‍ മുന്നില്‍. ജമാ അത്തെ ഇസ്‌ലാമിയാണ് പ്രധാന എതിരാളി. ആകെ വോട്ടര്‍മാരുടെ 44 ശതമാനവും 18നും 37നും ഇടയില്‍ പ്രായമുള്ളവരാണ്.
വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഡ്രോണുകളും ബോഡി ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു ലക്ഷം സൈനികരെയും വിന്യസിച്ചിട്ടുണ്ട്. പാകിസ്താന്‍,ചൈന,ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിരീക്ഷകരെ അയച്ചിട്ടുണ്ട്. ഇന്ത്യ ഇത്തവണ തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിട്ടില്ല.
299 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ശേഷം ഉടന്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30വരെയാണ് വോട്ടെടുപ്പ് നടക്കുക.
C