

ന്യൂയോർക്ക്: ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ട് ന്യൂയോർക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാർ പണിമുടക്കി തെരുവിൽ ഇറങ്ങി. മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ, ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ തുടങ്ങി നഗരത്തിലെ പ്രധാന ആശുപത്രികളെയെല്ലാം സമരം സാരമായി ബാധിച്ചിട്ടുണ്ട്. മലയാളികളടക്കം ഇന്ത്യക്കാരായ നഴ്സുമാരും സമരത്തിന്റെ ഭാഗമാണ്.
ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തി. 15000 നഴ്‌സുമാര്‍ അണി നിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. നമ്മുടെ നഗരത്തിലെ ഏറ്റവും ഇരുണ്ട സമയങ്ങളിലോരോന്നും നഴ്‌സുമാര്‍ ജോലിക്ക് എത്തുന്നുവെന്നും
അവയുടെ മൂല്യം ചർച്ച ചെയ്ത് അളക്കാവുന്നതല്ലെന്നും മംദാനി വ്യക്തമാക്കി. ഇത് വെറുമൊരു തൊഴിൽ സമരമല്ലെന്നും ആരാവണം ഈ ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ അതിസമ്പന്ന സ്വകാര്യ ആശുപത്രികളിൽ സാമ്പത്തിക പ്രസിസന്ധിയില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കരഘോഷങ്ങളോടെയാണ് തൊഴിലാളികൾ മംദാനിയുടെ വാക്കുകൾ സ്വീകരിച്ചത്.

സുരക്ഷിതമായ തൊഴിൽ സാഹചര്യവും അമിത ജോലിഭാരം കുറയ്ക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നതുമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലുള്ള പതിനയ്യായിരത്തോളം നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. 2023-ൽ നടന്ന സമാനമായ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ പുരോഗതിയുണ്ടായെന്നും യൂണിയന്റെ ആവശ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. എന്നാൽ വൻകിട ആശുപത്രികൾ നഴ്‌സുമാരുടെ ആരോഗ്യകരമായ തൊഴിൽ സാഹചര്യത്തിന് മുൻഗണന നൽകുന്നില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി.
Content Highlight : Nurses strike in New York City; Zohran Mamdani expresses solidarity. Indian nurses, including Malayalis, are also part of the strike.