

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ് അയച്ചു. ഈ മാസം 19ന് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നല്‍കിയിരുന്നു. എന്തുകൊണ്ട് കരൂരില്‍ എത്താന്‍ വൈകി എന്നതടക്കം വിജയ്ക്ക് മുന്നില്‍ സിബിഐ വെച്ചത് 90 ചോദ്യങ്ങളാണ്.
എന്നാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഹാജരാകാമെന്ന വിജയ്‌യുടെ അപേക്ഷ പരിഗണിച്ചാണ് 19-ാം തീയതിയിലേക്ക് മാറ്റിയത്.
എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് കഴിഞ്ഞ ദിവസം സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്‌ക്കെതിരെ ഉണ്ടായിരുന്നു.
എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി, ദുരന്തം ഉണ്ടായ ഉടൻ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളോടെയാണ് സിബിഐ വിജയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഡൽഹി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യങ്ങൾ രേഖപ്പെടുത്തിയ 90 പേജുള്ള ഒരു ബുക്ക് ലെറ്റാണ് സിബിഐ വിജയ്ക്ക് നൽകിയത്. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തിയത്. ഉത്തരം രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായവും സിബിഐ വിജയ്ക്ക് നൽകിയിരുന്നു. കരൂർ ദുരന്തം ഉണ്ടായ ദിവസത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
Content Highlights: Karur stampede case CBI again summons TVK president Vijay on January 19