

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ യുഎസ് ഫെഡറല്‍ കോടതിയിലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വാദങ്ങളെ പോലെ ശ്രദ്ധേയമായി അഭിഭാഷന്‍ ബാരി ജെ പൊള്ളാക്ക്. മാധ്യമസ്ഥാപനമായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ ജയില്‍മോചിതനാക്കാന്‍ ഇടപെടൽ നടത്തിയ മുതിര്‍ന്ന അഭിഭാഷകനാണ് പൊള്ളാക്ക്. ഹാരിസ് സെന്റ് ലോറന്റ് ആന്‍ഡ് വെക്‌സ്ലെര്‍ എന്ന നിയമസ്ഥാപനത്തിന്റെ പാര്‍ട്ണര്‍ കൂടിയായ പൊള്ളാക്കിനെ തന്നെ തന്റെ അഭിഭാഷകനായി മഡുറോ തീരുമാനിക്കുകയായിരുന്നു.
2024ല്‍ ജൂലിയന്‍ അസാന്‍ജെയെ ജയില്‍ മോചിതനാക്കാനുള്ള ചര്‍ച്ചയെ നയിച്ചതോടെയാണ് പൊള്ളാക്ക് ശ്രദ്ധേയനായത്. ദേശീയ സുരക്ഷയും അന്താരാഷ്ട്ര നിയമവും അടങ്ങിയിട്ടുള്ള വളരെ സെന്‍സിറ്റീവായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പൊള്ളാക്കിന് പറ്റുമെന്ന് ഉറപ്പിച്ച കേസായിരുന്നു അത്. അമേരിക്കയുടെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്ക്‌സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ ജൂലിയസ് അസാന്‍ജിനെ ലണ്ടന്‍ പൊലീസ് 2019ല്‍ അറസ്റ്റ് ചെയ്തത്.

യുദ്ധക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട അസാന്‍ജിന് 175 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ അമേരിക്ക ചുമത്തി. എന്നാല്‍ അസാന്‍ജിനെ സ്വതന്ത്രരാക്കാനായി അമേരിക്കയുമായി ധാരണയുണ്ടാക്കുന്നതില്‍ പൊള്ളാക്കിന് സാധിച്ചു. സൈനിക രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രം സമ്മതിച്ച് അമേരിക്കയുമായി ധാരണയിലെത്തുകയും അസാന്‍ജിനെ ജയില്‍മോചിതനാക്കാനും പൊള്ളാക്കിന് സാധിച്ചു.
മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിഭാഷക കരിയറില്‍ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തില്‍ വലിയ തസ്തതികളില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ടി കോടതികളില്‍ പൊള്ളാക്ക് ഹാജരായിട്ടുണ്ട്. 17 വര്‍ഷം ജയിലില്‍ കിടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി മാര്‍ട്ടിന്‍ ടാങ്ക്‌ലെഫിന്റെ കുറ്റം റദ്ദാക്കുന്നതിലും വെറുതെ വിടുന്നതിലും പൊള്ളാക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സിഐഎ ഏജന്റിന് വേണ്ടിയും പൊള്ളാക്ക് വാദിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം മാന്‍ഹട്ടനിലെ കോടതിയില്‍ മഡുറോയെ സൈനിക നീക്കത്തിലൂടെ തട്ടിക്കൊണ്ടു വന്നതാണെന്നായിരുന്നു പൊള്ളാക്ക് വാദിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് കോടതിയില്‍ വാദിക്കാനാണ് പൊള്ളാക്കിന്റെ തീരുമാനം. ന്യൂയോര്‍ക്കിലെ കോടതിയില്‍ അമേരിക്ക തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും മഡുറോ നിഷേധിച്ചിട്ടുമുണ്ട്. താന്‍ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയില്‍ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാര്‍ച്ച് 17ന് നടക്കും.
Content Highlights: Who is Barry J. Pollack who defending Venezuelan president Nickolas Maduro