

റോം: ജൂതമതസ്ഥർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി മാർപാപ്പ. സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ മതിയാക്കാനും ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കാനുമാണ് മാർപാപ്പ ആഹ്വാനം ചെയ്തത്. സിഡ്‌നി ബീച്ചിൽ ജൂതമതസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവർക്കായി മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.
ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.
വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് കാണാം. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്നുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇവർ എത്തിയ വാഹനങ്ങളിൽ നിന്ന് ഐഎസ്‌ഐഎസിന്റെ കൊടികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Content Highlights: Marpappa condemns sydney beach attack on jews, asks to stop attack against jews