

ടെഹ്‌റാൻ: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദി അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനുഷ്യവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവേയാണ് സുരക്ഷാസേന നർഗീസിനെയും നിരവധി അനുയായികളെയും അറസ്റ്റ് ചെയ്തത്.
2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നായിരുന്നു നർഗീസിനെ ഭരണകൂടം ജയിലിലടച്ചത്.
ജയിലിനുള്ളിൽ വെച്ച് ശാരീകമായും മാനസികമായും ക്രൂരമായ പീഡനങ്ങളാണ് നേരിട്ടതെന്ന് നർഗീസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ജയിലറക്കുള്ളിൽ താനടക്കമുള്ള സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം വരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നുവെന്നും നർഗീസ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ജയിലിൽ വെച്ച് നിരവധി തവണ ആരോഗ്യനില മോശമായെങ്കിലും ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ഭരണകൂടം തയ്യാറായില്ല. പിന്നീട് നില അതീവ ഗുരുതരമായതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
അഭിഭാഷകൻ ഖോർസോ അലികോർദിയുടെ മരണത്തിൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരെല്ലാം ആശങ്ക ഉന്നയിക്കുന്നുണ്ട്. ഭരണകൂടത്തിന് മരണത്തിൽ പങ്കുണ്ടെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. രാജ്യത്തെ വിമതശബ്ദങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ കഠിനമായ നടപടികളാണ് ഭരണകേന്ദ്രങ്ങൾ സ്വീകരിക്കുന്നതെന്നാണ് നർഗീസ് അടക്കമുള്ള പ്രവർത്തർ പറയുന്നത്.
നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നോ എവിടേക്കാണോ കൊണ്ടുപോയതെന്നോ അറിയിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളടക്കം നേരിടുന്ന നർഗീസിനെ വീണ്ടും ജയിലടച്ചാൽ അതവരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്. വളരെ അക്രമസാക്തമായ രീതിയിലാണ് അനുസ്മരണച്ചടങ്ങിനിടയിൽ നിന്നും നർഗീസിനെ അറസ്റ്റ് ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Content Highlights: Iran arrests Peace Nobel laureate Narges Mohammadi again